കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ പത്തൊമ്പതുകാരനെയാണ് എംസിഎച്ചിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
എറണാകുളത്തുവച്ചാണ് രോഗം ബാധിച്ചത്. കടുത്ത പനിയും തലവേദനയും വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. രോഗം നിയന്ത്രണവിധേയമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഒരാഴ്ചയ്‌ക്കുള്ളിൽ രണ്ടാമത്തെയാൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടൂരിൽ ഒമ്പതുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടം കണ്ടെത്താൻ ശ്രമം നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.















