Kerala

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഇന്നലെ കൊച്ചിയില്‍ അന്തരിച്ച പ്രശസ്ത കായിക ലേഖകനും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് എഡിറ്ററും ആയിരുന്ന  മലയാളികള്‍ക്ക് അധികം സുപരിചിതന്‍ അല്ലെങ്കിലും കായികരംഗത്തെ പ്രശസ്തരായ വ്യക്തികള്‍ക്ക് ഒക്കെ നല്ല ബന്ധമുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകനായിരുന്നു.

എന്റെ മുഖ്യധാര സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗ് തുടങ്ങുന്നത് സന്താനത്തെ പോലെയുള്ള വളരെ പ്രശസ്തരായ ഒരു പത്രപ്രവര്‍ത്തകന്റെ കൂടെ ആയിരുന്നുവെന്ന് പറയുമ്പോള്‍ എനിക്ക് അതൊരു അഭിമാനം തന്നെ ആണ്.

ദില്ലിയില്‍ 1990ല്‍ ഉച്ചയ്‌ക്ക് പ്രസിദ്ധീകരിച്ചിരുന്ന ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്.

കേരളത്തില്‍ ചങ്ങനാശ്ശേരി ആണ് സ്വദേശം എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുഖത്തൊരു സന്തോഷം. അപ്പൊള്‍ ആണ് സന്താനം സാര്‍ പറയുന്നത് അദ്ദേഹത്തിന്റെ പിതാവ് 1950 കളുടെ അവസാനം ചങ്ങനാശ്ശേരി എസ് ബി.കോളേജില്‍ കുറച്ചു നാള്‍ സയന്‍സ് ഇന്‍സ്ട്രക്ടര്‍ ആയിരുന്നു എന്നും അവിടെ നിന്നും ഡെറാഡൂണ്‍ ഉള്ള ഒരു ഉന്നത സ്‌കൂളില്‍ ജോലി ലഭിച്ചു പോയതും ഒക്കെ. ആയതിനാല്‍ സര്‍ ചെറുപ്പവും, യുവത്വവും ഒക്കെ അവിടെ ആയിരുന്നു വളര്‍ന്നത്. പിന്നീട് വിവാഹം ചെയ്തത് കോട്ടയത്ത് നിന്നും.
ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ജോലിക്ക് വരുന്ന 1991ല്‍ എനിക്ക് ട്രെയിനിങ് തരുന്നതും നൈറ്റ് ഷിഫ്റ്റില്‍ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഒക്കെ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു.

അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ദില്ലി ലീഗ് മത്സരങ്ങള്‍ ആണ് ആദ്യം കവര്‍ ചെയ്യുന്നത്. അവിടെ വന്നു എനിക്ക് അവിടെയുള്ള മുതിര്‍ന്ന സംഘാടകരെയും പത്രപ്രവര്‍ത്തകരെയും സാര്‍ പരിചയപ്പെടുത്തുന്നതും ഓഫീസില്‍ വന്നു കോപ്പി ഫയല്‍ ചെയ്യുമ്പോള്‍ കൂടെ ഇരുന്നു ഗൈഡ് ചെയ്യുന്നതും ഒക്കെ ഇന്നും ഓര്‍ക്കുന്നു.

ദില്ലിയില്‍ ഏത് ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ നടക്കുമ്പോഴും സാര്‍ അവിടെ കവറേജിനായി വന്നിരുന്നു. അങ്ങനെ ഏതോ ഒരു അന്താരാഷ്‌ട്ര മത്സരത്തിന് ഇന്ത്യന്‍ ടീമിനെ സെലക്റ്റ് ചെയ്യാനുള്ള ക്യാമ്പ് നടക്കുമ്പോഴായിരുന്നു ആദ്യമായി സാറിനെ പരിചയപ്പെട്ടത്.

പിന്നീട് ക്രിക്കറ്റ് വേദികളില്‍. അങ്ങനെ ദില്ലി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ മീറ്റിങ്ങുകള്‍ക്ക് ഒക്കെ പോകുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിനൊപ്പം പോയിരുന്നതൊന്നും ഇന്നും മറന്നിട്ടില്ല.

ഞാന്‍ എക്‌സ്പ്രസ് വിട്ടു ഗള്‍ഫില്‍ പോയി തിരികെ വന്നു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് ആണ് സുഹൃത്ത് സ്റ്റാന്‍ റയാന്‍ വഴി സാര്‍ കൊച്ചിയില്‍ തന്നെ ഉണ്ട് എന്നറിഞ്ഞത്.
അങ്ങനെ ഒരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, ദില്ലി ഓര്‍മകള്‍ ഒരിക്കല്‍ കൂടി പുതുക്കുകയും ചെയ്തിരുന്നു. സന്താനം എന്ന പ്രശസ്തനായ കായിക ലേഖകനെ അദ്ദേഹത്തിന്റെ ചിരിയോട് കൂടിയ മുഖവുമായി മാത്രമേ എനിക്ക് ഓര്‍ക്കുവാന്‍ കഴിയൂ.

– രമേഷ് മാത്യു, ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ കായിക ലേഖകന്‍