
കോട്ടയം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസിനെ നിലം തൊടിക്കാതെ മുസ്ലിം ലീഗ് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന പ്രകടനങ്ങൾ കേരളം എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബിജെപി നേതാവ് എൻ. ഹരി.
കേരളത്തിൽ എല്ലായിടത്തും ഇന്ന് ഉച്ച മുതൽ മുസ്ലിം ലീഗാണ് പ്രകടനം നടത്തുന്നത്. അതിൽ അപകടകരമായി ഉയർന്നു കേട്ട മുദ്രാവാക്യം വിളി തൊടുപുഴയിലാണ്. ലീഗ് ഭരിക്കും കേരളനാട് എന്ന മുദ്രാവാക്യമുയർത്തിയാണ് തൊടുപുഴയിൽ മുസ്ലിം ലീഗ് പ്രകടനം നടത്തിയത്. പ്രകടനത്തിൽ ഉടനീളം ഹൈന്ദവ സമുദായിക നേതാക്കന്മാർക്കെതിരെ ആക്രോശവും വിദ്വേഷ പരാമർശവും ഉണ്ടായി.
തൊടുപുഴയിൽ നടത്തിയ പ്രകടനം സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിച്ചു തുടങ്ങി എന്ന് വ്യക്തമാക്കുന്നതാണ്. യുഡിഎഫ് ഭരണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ലീഗ് അണികൾ കേരളത്തിൻറെ തെരുവുകൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. മുഖ്യകക്ഷിയായ കോൺഗ്രസിന്റെയും ഭരണകക്ഷി നേതാക്കളുടെയും മൗനാനുവാദത്തോടെയാണ് ഇത്തരം പ്രകടനങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുസ്ലിംലീഗിന്റെ അധികാര ഹുങ്ക് തെളിയിക്കുന്ന ഇത്തരം പ്രകടനങ്ങൾ ഇനി ആവർത്തിക്കരുത്. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന് നേരെയുള്ള ഒരു വെല്ലുവിളിയായാണ് ഈ പ്രകടനത്തെ കാണുന്നത്. പ്രത്യേകിച്ചും സമുദായ നേതാക്കളെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം വിളി ഉയർന്ന സാഹചര്യത്തിൽ. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിച്ച സമുദായ നേതാക്കളെ തെരുവിൽ അവഹേളിക്കുന്നത് കണ്ടുനിൽക്കാനാവില്ലെന്ന് എൻ ഹരി പറഞ്ഞു.