തിരുവനന്തപുരം: വി. ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ മുദ്രാവാക്യം. തൊടുപുഴയിലെ മുസ്ലീം ലീഗിന്റെ ആഹ്ലാദപ്രകടനത്തിലാണ് പ്രകോപന മുദ്രാവാക്യം.
കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും, കേരളം ലീഗ് ഭരിക്കും, അഭിമാനത്തിൻ അസ്തിത്വം ആരുടെ മുന്നിലും പണയം വയ്‌ക്കാനാവില്ലെന്നും മുദ്രാവാക്യം. വിഡി സതീശന് അഭിവാദ്യം അർപ്പിച്ചുക്കൊണ്ട് ആയിരുന്നു മുദ്രാവാക്യം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗിനെ കുറ്റപ്പെടുത്തിക്കൊണ്ട് സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും ചോദിച്ചാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സുകുമാരൻ നായർക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറും രംഗത്ത് വന്നു. യുഡിഎഫിലെ വകുപ്പ് വിഭജനം മുന്നണി തീരുമാനിക്കുമെന്ന് മുനീർ പറഞ്ഞു. അതിൽ ബാഹ്യ ശക്തികളുടെ ഒരിടപെടലും അംഗീകരിക്കില്ല. പുറത്ത് നിന്നുള്ള ആരുടേയും അഭിപ്രായം ചെവികൊള്ളില്ലെന്നും എം.കെ മുനീർ പറഞ്ഞു.
ലീഗ് സമ്മർദം ഭരണത്തിലുണ്ടാകും, സമ്മർദ്ദത്തിലൂടെ അവർ എല്ലാം നേടിയെടുക്കും. എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയണമെന്ന് വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിരുന്നു.
















