Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഈ മാസത്തെ ഉയർന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച വിപണിയിൽ ഉച്ചയ്‌ക്ക് ശേഷം ആശ്വാസമായി വിലകുറഞ്ഞിരുന്നു. രാവിലെ ഒരു പവന് 10,200 രൂപ കൂടിയ വിപണിയിൽ ഉച്ചയ്‌ക്ക് 4320 രൂപ കുറഞ്ഞിരുന്നു. രാജ്യത്ത് സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് ഈ വില വർദ്ധനവ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ വർദ്ധനവ്. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്.

ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,040 രൂപയായി ഉയർന്നു.  കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 12,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 14,880 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. രാജ്യത്തെ വ്യാപാര കമ്മി കുറയ്‌ക്കുന്നതിനും രൂപയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു.

സ്വർണ്ണത്തിന്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലി, 3 ശതമാനം ജിഎസ്ടി (GST), ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് ശരാശരി 1.25 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും. വരും ദിവസങ്ങളിൽ അക്ഷയതൃതീയ എത്തുന്നതോടെ വിപണിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുമെങ്കിലും വില വർദ്ധനവ് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Recent Posts