പെരുമ്പാവൂർ : തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു സംഭവം. മുടിക്കൽ മൗലൂദ് പുരയ്‌ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീ വച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പിടികൂടിയ ആളുടെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നു എന്ന വിരോധത്താൽ ആണ് തീവച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയുടെ ഇരുചക്രവാഹനം കേടാണെന്ന് കളവ് പറഞ്ഞ് അയൽവാസിയിൽ നിന്നും തല്ക്കാലത്തേക്ക് വാങ്ങിയ ബൈക്കുമായിട്ടാണ് കമ്പനി കത്തിക്കാൻ പോയത്. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ . അനിൽകുമാർ, എസ്.ഐ മാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ് ,എസ്.എൽ അർജുൻ, അബ്ദുൾ ജലീൽ , എ. എസ്. ഐ മാരായ രതീശൻ , സുബൈർ എം.ബി , സി പി ഒ മാരായ നജ്മി , സിബിൻ എന്നിവരാണുണ്ടായിരുന്നത്.
















