World

മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ; ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തണലേകുന്നു ; പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഓസ്ലോ : മെയ് 18 മുതൽ 19 വരെ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ അന്താരാഷ്‌ട്ര പ്രതിച്ഛായയും നയങ്ങളെയും വ്യാപകമായി പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രിയും ഐക്യരാഷ്‌ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) മുൻ മേധാവിയുമായ എറിക് സോൾഹൈം. പ്രധാനമന്ത്രി മോദിയെ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നോർവേയിലെ പ്രമുഖ പത്രമായ ഡാഗൻസ് നെറിംഗ്സ്ലിവിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്ന് ദേശീയ വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ സ്ഥിരതയുള്ള പാരിസ്ഥിത സന്ദേശത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കൾക്ക് ധാരാളം പഠിക്കാനുണ്ടെന്ന് സോൾഹൈം എഴുതി. മോദിയുടെ ജനപ്രീതിയും നേതൃത്വ ശൈലിയും അദ്ദേഹത്തെ പരിവർത്തന നേതാവാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയെപ്പോലെ ജനപ്രിയനായ ഒരു നേതാവ് മറ്റൊരു പ്രധാന രാജ്യത്തിലില്ലെന്നും സോൾഹൈം എഴുതി. മോദിയുടെ ജനപ്രീതി ഏകദേശം 70 ശതമാനമാണെന്നും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ജനാധിപത്യ നേതാക്കളിൽ ഒരാളാണ് അദ്ദേഹം എന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും ഏകദേശം 7 ശതമാനം നിരക്കിൽ വളരുകയാണെന്നും, ഇത് മറ്റ് പല പ്രധാന സമ്പദ്‌വ്യവസ്ഥകളേക്കാളും ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വാദ്‌നഗറിലെ ഒരു എളിയ കുടുംബത്തിലാണ് മോദി ജനിച്ചതെന്നും സ്വന്തം പരിശ്രമത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവായി അദ്ദേഹം ഉയർന്നുവന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയെ പരിസ്ഥിതി വികസനത്തിന്റെ രക്ഷാധികാരി എന്നാണ് സോൾഹൈം വിശേഷിപ്പിച്ചത് . പുനരുപയോഗ ഊർജ്ജ മേഖലയിലും പരിസ്ഥിതി സംരക്ഷണത്തിലും ഇന്ത്യ സമീപ വർഷങ്ങളിൽ അതിവേഗ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആധുനിക വിമാനത്താവളങ്ങൾ, മെച്ചപ്പെട്ട റോഡുകൾ, വലിയ തോതിലുള്ള സൗരോർജ്ജ, ജലവൈദ്യുത പദ്ധതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

കൂടാതെ ഹിന്ദു ദേശീയത ഇന്ത്യയിലെ ഒരു പ്രധാന രാഷ്‌ട്രീയ ശക്തിയായി മാറിയിട്ടുണ്ടെന്നും ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയിട്ടുണ്ടെന്നും സോൾഹൈം ലേഖനത്തിൽ പ്രസ്താവിച്ചു. ബിജെപിയെക്കുറിച്ച് വിമർശകർ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും സമീപ വർഷങ്ങളിൽ മതപരമായ സംഘർഷങ്ങൾ വർദ്ധിച്ചതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം എഴുതി. എന്നിരുന്നാലും വികസനത്തോടൊപ്പം രാജ്യത്തെ മുസ്ലീം ന്യൂനപക്ഷ ജനസംഖ്യയെ പൂർണ്ണമായും ഉൾപ്പെടുത്താൻ കഴിയുമോ എന്നതാണ് ഇന്ത്യയുടെ ഭാവിയുടെ യഥാർത്ഥ പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നോർവേയുടെ ബന്ധം ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങൾക്കും വളരെയധികം ഗുണം ചെയ്യുമെന്നും സോൾഹൈം അഭിപ്രായപ്പെട്ടു.

Recent Posts