ന്യൂദൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.
പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in അല്ലെങ്കിൽ results.cbse.nic.in എന്നിവയിലൂടെ ഡൗൺലോഡ് ചെയ്യാം. ഇതിനായി റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്. കൂടാതെ ഡിജിലോക്കർ (DigiLocker), ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.
ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ ഇന്ത്യയിലും വിദേശത്തുമായി നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ രീതി പിന്തുടർന്ന് ഇത്തവണയും ഫലപ്രഖ്യാപനത്തിനായി പ്രത്യേകം പത്രസമ്മേളനങ്ങൾ ഒന്നും തന്നെ ബോർഡ് നടത്തിയിട്ടില്ല. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കൃത്യമായ തീയതിയോ സമയമോ ബോർഡ് മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.














