
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് നിയമസഭയിൽ നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിനെ നേരിടുന്നു. അധികാരമേറ്റ ശേഷം വിജയ് നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. സഭയിലെ ഭൂരിപക്ഷ കണക്കുകൾ വിജയ്‌ക്ക് അനുകൂലമാണെങ്കിലും, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സഖ്യകക്ഷികളുടെ നീക്കങ്ങളും പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ആഭ്യന്തര കലഹവും തമിഴ് രാഷ്‌ട്രീയത്തെ കലുഷിതമാക്കിയിട്ടുണ്ട്.
233 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ എഐഎഡിഎംകെയിലെ സി വി ഷൺമുഖം നേതൃത്വം നൽകുന്ന വിമത പക്ഷം വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം നീണ്ടുനിന്ന നാടകീയമായ രാഷ്‌ട്രീയ ചർച്ചകൾക്കൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ ഭരണം പിടിച്ചത്.
അതേസമയം, എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ ഔദ്യോഗിക പക്ഷം സർക്കാരിനെതിരായ നിലപാടിലാണ്. വിജയ് സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ഇപിഎസ് വിഭാഗം എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. പളനിസ്വാമിയെ സംബന്ധിച്ചിടത്തോളം പാർട്ടിക്കുള്ളിലെ വിമത നീക്കം തടയാനും തന്റെ അധികാരം നിലനിർത്താനും ഇന്നത്തെ വോട്ടെടുപ്പ് ഫലം നിർണ്ണായകമാണ്.