ദില്ലി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്‌ക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി കണക്കിലെടുത്ത് പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്‌ക്കാനും, സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യാനും, അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയായിരിക്കും ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുക. സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും ഡിപ്പാർട്ട്മെന്റുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്‌ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
















