
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ധനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്ര കുറയ്‌ക്കണമെന്നും, കഴിയുന്നത്ര വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറണമെന്നും, അത്യാവശ്യത്തിനല്ലാതെ സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പറഞ്ഞത് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും വലിയ വിവാദമാക്കി വളര്‍ത്തിക്കൊണ്ടു വന്നിരിക്കുകയാണ്. ബെംഗളൂരുവിലെ ഒരു ചടങ്ങില്‍ പുതിയ ചില ആശയങ്ങളും പ്രധാനമന്ത്രി മോദി മുന്നോട്ടു വയ്‌ക്കുകയുണ്ടായി.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തു നടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും, പെട്രോള്‍-ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്‌ക്കുന്നതിനായി മെട്രോ ട്രെയിനുകളും പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും, ചരക്കുനീക്കത്തിനായി റെയില്‍വേക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ ജീവന്‍ ബലികഴിക്കുന്നതു മാത്രമല്ല, നിത്യ ജീവിതത്തില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതും രാജ്യസ്‌നേഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതിനാല്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാന്‍ സ്വര്‍ണ ഇറക്കുമതി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇങ്ങനെയൊക്കെ പറയുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും, ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണിതെന്നും, രാജ്യത്ത് ഊര്‍ജ്ജ ക്ഷാമം ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് ജനങ്ങളെ കഷ്ടപ്പെടുത്തിക്കൊണ്ടാവരുതെന്നും ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരിക്കുന്നു. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്ത ഇക്കൂട്ടര്‍, കിട്ടിയ അവസരം മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, സര്‍ക്കാരിന് എതിരാക്കാനുമാണ് ശ്രമിക്കുന്നത്. ഭരിക്കാന്‍ അറിയാത്തതു കൊണ്ടാണത്രേ മോദിക്ക് ഇത്തരം നടപടികള്‍ എടുക്കേണ്ടിവരുന്നത്.
യുദ്ധ സാഹചര്യത്തിലും എണ്ണക്ഷാമവും വിദേശ നാണ്യക്ഷാമവും നേരിട്ടപ്പോഴും പ്രധാനമന്ത്രിമാരായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും മൊറാര്‍ജി ദേശായിയും ഇന്ദിരാഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് നിയന്ത്രിക്കാന്‍ മൊറാര്‍ജി ദേശായി നിയമനിര്‍മാണം തന്നെ നടത്തുകയുണ്ടായി.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച സമയത്തും, കൊവിഡ് പ്രതിസന്ധിയുടെ കാലത്തും രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരും പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ഉള്‍ക്കൊള്ളുകയുണ്ടായി.സ്ഥാപിത താല്‍പ്പര്യക്കാരായ ഒരു വിഭാഗം മാത്രമാണ് ഇതുമായി സഹകരിക്കാതിരുന്നതും, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചതും. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും അവശ്യസാധനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. പക്ഷേ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചതിന്റെ പേരില്‍ ചിലര്‍ കേരളത്തില്‍ സമരം ചെയ്യുകയുണ്ടായി. രാജ്യതാല്‍പ്പര്യം മാനിക്കാതെയുള്ള പ്രവൃത്തിയായിരുന്നു ഇതെന്ന് പറയാതെ വയ്യ. ഇവരുടെയൊക്കെ അടിസ്ഥാനപരമായ പ്രശ്‌നം ബിജെപിയും പ്രധാനമന്ത്രി മോദിയും തുടര്‍ച്ചയായി രാജ്യം ഭരിക്കുന്നതാണ്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന് നാം എതിരായിരിക്കുമ്പോള്‍ത്തന്നെ അതില്‍ പക്ഷം പിടിക്കാതെ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചിട്ടുള്ളത്. ഇതല്ലാതെ മറ്റൊരു മാര്‍ഗം നമുക്കു മുന്‍പിലില്ല. എന്നാല്‍, പശ്ചിമേഷ്യന്‍ യുദ്ധം മോദി സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന മട്ടിലാണ് ചിലര്‍ പ്രതികരിക്കുന്നത്. ഇവര്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്ത് ഇന്ധനക്ഷാമം വരുമെന്നും സമ്പദ് വ്യവസ്ഥ തകരുമെന്നും ഈ നാശത്തിന്റെ പ്രവാചകന്മാര്‍ വിളിച്ചു കൂവാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ആഗ്രഹിക്കുന്ന വിധത്തില്‍ പ്രതിസന്ധി ഉണ്ടാകാത്തതാണ് ഇവരുടെ പ്രശ്‌നം. അസംസ്‌കൃത എണ്ണയുടെ ലഭ്യതക്കുറവും മറ്റും കണക്കിലെടുത്ത് ഇന്ധനം ലാഭിക്കണമെന്നും, സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് പരമാവധി ഒഴിവാക്കണമെന്നുമൊക്കെയുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം രാജ്യസ്‌നേഹികളായ ജനങ്ങള്‍ ഏറ്റെടുക്കും. ഇതിന്റെ പേരില്‍ അനാവശ്യമായി ബഹളം വയ്‌ക്കുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണം.