India

സ്വർണം സ്വപ്നമാകുമോ? സ്വർണത്തിനും വെള്ളിക്കും വില ഇനിയും കൂടും; ഇറക്കുമതി തീരുവ 10 ശതമാനമായി വർധിപ്പിച്ച് കേന്ദ്ര സർക്കാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ കാരണം സ്വർണം ഇറക്കുമതി കുറയ്‌ക്കേണ്ടത് അത്യാവശ്യമായതിനാൽ ആണ്, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ നീക്കം. അതിനാൽ സ്വർണം വാങ്ങുന്നത് കുറയ്‌ക്കുക, ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ വർക് ഫ്രം ഹോം നടപ്പാക്കുക, വിദേശ യാത്ര ഒഴിവാക്കുക തുടങ്ങി ചില കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചത്.

ഇതിനു പിന്നാലെ, സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെയും ആഭരണ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങളുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം വിവിധ വിഭാഗങ്ങളിലുള്ള ഇറക്കുമതിക്ക് ഇനി മുതൽ 10 ശതമാനം കസ്റ്റംസ് തീരുവ നൽകണം. ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് മെയ് 13 മുതൽ പ്രാബല്യത്തിൽ വരും.

സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയ്‌ക്ക് പുറമെ ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹുക്കുകൾ, ക്ലാസ്പുകൾ, പിൻ, സ്ക്രൂ ബാക്കുകൾ തുടങ്ങിയ ഘടകങ്ങൾക്കും 10 ശതമാനം തീരുവ ബാധകമായിരിക്കും. റീസൈക്ലിംഗിനായി കൊണ്ടുവരുന്ന ലോഹാവശിഷ്ടങ്ങൾക്കുംനികുതി വർധനവുണ്ട്. ഇത് ജ്വല്ലറി നിർമ്മാതാക്കൾക്കും റിഫൈനർമാർക്കും ചെലവ് വർധിക്കാൻ കാരണമാകും.

ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ വർധനവാണ് രേഖപ്പെടുത്തിയത്. 2025-26 വർഷത്തിൽ 71.98 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. തൊട്ടുപിന്നാലെയുള്ള വർഷങ്ങളെ അപേക്ഷിച്ച് ഇതിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതി തീരുവ വർധിപ്പിച്ചതും പശ്ചിമേഷ്യൻ സംഘർഷങ്ങളും വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ പ്രതിഫലിച്ചേക്കാം.

Recent Posts