ആലുവ: മയക്കുമരുന്നിനെതിരെ കടുത്ത നിലപാടുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. മയക്കുമരുന്ന് കടത്തും വിപണനവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ ഈ വർഷം 475 മയക്ക് മരുന്ന് കേസുകളാണ് റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് 588 പേരെ അറസ്റ്റ് ചെയ്തു .ഇതിൽ 13 എണ്ണം കൊമേഴ്സിൽ ക്വാണ്ടിറ്റി കേസുകളാണ്. മീഡിയം ക്വാണ്ടിറ്റി കേസുകൾ 24 എണ്ണവും സ്മോൾ ക്വാണ്ടിറ്റി കേസുകൾ 168 എണ്ണവും ആണ്. 340 കിലോ ഗ്രാമോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ റൂറൽ പോലീസ് പിടികൂടിയിട്ടുള്ളത്. അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയതാണ് ഈ വർഷത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. ആഡംബര കാറിന്റെ പിൻസീറ്റിൽ പ്രത്യേക അറകളുണ്ടാക്കി 31 പൊതികളിലാക്കിയാണ് കഞ്ചാവ് കടത്തിയത് ഇതുമായി ബന്ധപ്പെട്ട രണ്ടുപേരെ പോലീസു അറസ്റ്റ് ചെയ്തിരുന്നു.
51 കിലോഗ്രാം കഞ്ചാവുമായി വാഴക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താമസിക്കുന്ന വാടക വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. 32 കിലോഗ്രാം കഞ്ചാവുമായി മാറമ്പിള്ളിയിൽ വച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 30 കിലോ കഞ്ചാവുമായി അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശിലും ,27 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അയ്യമ്പുഴയിലും, 20 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ മുളന്തുരുത്തിയിലും, 21 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കാലടിയിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
765 ഗ്രാം എം ഡി എം എ ആണ് ഈ വർഷം റൂറൽ ജില്ലയിൽ പിടികൂടിയത്. കഴിഞ്ഞവർഷം ആകെ പിടികൂടിയത് 1366 ഗ്രാം ആണ്. അങ്കമാലിയിൽ 550 ഗ്രാം എം ഡി എം എ പിടികൂടിയതാണ് ഈ വർഷത്തെ ഏറ്റവും വലിയ രാസ ലഹരി വേട്ട .ബംഗളൂരുവിൽ നിന്ന് ഫ്ലാസ്ക്കില്‍ ഒളിപ്പിച്ചാണ് എംഡി കൊണ്ടുവന്നത് സംഭവമായി ബന്ധപ്പെട്ട് രണ്ടു മലയാളികളെ പിടികൂടിയിരുന്നു . പറവൂർകവലയിൽ വച്ച് 69 ഗ്രാം രാസലഹരിയുമായ ഒരാളെയും , വരാപ്പുഴയിൽ 24 ഗ്രാം എം ഡി എം എയുമായി ഒരാളെയും, അങ്കമാലിയിൽ 19 ഗ്രാം എം ഡി എം എയുമായി കോട്ടയം സ്വദേശിയെയും വരാപ്പുഴയിൽ 14 ഗ്രാം രാസലഹരിമായി രണ്ട് യുവാക്കളെയും പോലീസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്നുമാണ് എംഡിഎംഐ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. യുവാക്കളാണ് പിടിയിലായ പ്രതികളിൽ ഏറെയും.
680 ഗ്രാമോളം ഹെറോയിനാണ് ഈ വർഷം റൂറൽ ജില്ലയിൽ പിടികൂടിയത്. കഴിഞ്ഞദിവസം അങ്കമാലിയിൽ നിന്ന് 609ഗ്രാം ഹെറോയിനാണ് പിടികൂടിയത്. കാറിലാണ് 3 അസം സ്വദേശികൾ ഹെറോയിനുമായി ‘ കേരളത്തിൽ എത്തിയത്. പിടികൂടിയ ഹെറോയിന് ഒരു കോടിയുടെ അടുത്ത് വില വരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണ് അങ്കമാലിയിലേത്. ബർമ്മയിൽ നിന്നുമാണ് ഇവർ ഹെറോയിൻ വാങ്ങിയത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടന്നു വരുന്നതായും കൂടുതൽ പേർ പിടിയിലാകുമെന്നും മയക്ക് മരുന്ന് വേട്ടയ്‌ക്ക് നേതൃത്വം നൽകുന്ന ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ പറഞ്ഞു.
















