ദുബായ്: യുഎഇയിലെ ഇന്ത്യൻ പൗരന്മാരെ ഫുജൈറ തുറമുഖം വഴി ഒഴിപ്പിക്കാൻ നീക്കമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത്തരം റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. പൗരന്മാരെ ഒഴിപ്പിക്കാൻ നിലവിൽ യാതൊരു പദ്ധതിയും ഇല്ലെന്നും മന്ത്രാലയം എക്‌സിലൂടെ (X) അറിയിച്ചു.
യുഎഇയും ഇന്ത്യയും തമ്മിൽ ഇത്തരമൊരു പ്രത്യേക ധാരണയിലെത്തിയെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. വിമാന ഗതാഗതം തടസ്സപ്പെട്ടാൽ കപ്പൽ മാർഗ്ഗം തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം.
അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം കണക്കിലെടുക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
















