ആലപ്പുഴ: അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ തുറവൂരിലെ രണ്ടാംഘട്ട നി ര്‍മാണ പ്രവര്‍ത്തനം (ലാന്‍ഡിങ്) ആരംഭിച്ചു. ഉയരപ്പാതയുടെ പൈലിങ് പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. നേരത്തെ പൈലിങ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ നിലനിന്നിരുന്നു.
ആദ്യ രൂപരേഖ പ്രകാരം ജങ്ഷനിലെ 354-ാം തൂണില്‍ നിന്ന് തെക്കോട്ട് എകദേശം 30 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഈ പദ്ധതി ജങ്ഷനിലുള്ള മഹാക്ഷേത്രത്തിന്റെ പ്രാധാന്യം കുറയ്‌ക്കുമെന്ന ആശങ്ക ഉയര്‍ന്നു. ഇതിനെതുടര്‍ന്ന് പുതിയ രൂപരേഖ തയാറാക്കി 210 മീറ്റര്‍ കൂടി തൂണുകളില്‍ തന്നെ തെക്കോട്ട് നീട്ടും. തുടര്‍ന്ന് 280 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് നി ര്‍മ്മിച്ച് തുറവൂര്‍ റിച്ചിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം നീളം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തിയിരുന്നു. ഉയരപ്പാത നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ ഏറ്റടുത്തിരുന്ന അശോക് ബില്‍കോണ്‍ കമ്പിനക്കല്ല പുതുക്കിയ രൂപരേഖ പ്രകാരമുള്ള തുറവൂര്‍ ജങ്ഷന്‍ മുതല്‍ തെക്കോട്ടുള്ള ഭാഗത്തിന്റെ നിര്‍മാണച്ചുമതല. ദേശീയ പാത നിര്‍മാണത്തിന്റെ തുറവൂര്‍ പറവൂര്‍ റീച്ച് കരാര്‍ നേടിയ കെസിസിക്കാണ് ചുമതല. ഈ വര്‍ഷം ഓഗസ്റ്റിൽ ഉയരപ്പാത നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് കരാര്‍ കമ്പനികളുടെ ലക്ഷ്യം.
















