സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പവന് 1,12,520 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,065 രൂപയും. എന്നാൽ ഇന്ന് വീണ്ടും വില കൂടി. 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,920 രൂപയായി. ഗ്രാമിന് 14,115 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.
ഗ്രാമിന് 285.10 രൂപയും കിലോയ്‌ക്ക് 2,85,100 രൂപയുമാണ് നൽകേണ്ടത്. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. മെയ് 10ന് 111560 രൂപയായിരുന്നു വില. എന്നാൽ തൊട്ടടുത്ത ദിവസം, അതായത് ഇന്നലെ 160 രൂപ കുറഞ്ഞ് 1560 രൂപയായി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ട് വച്ച സമാധാന നിർദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി ട്രംപ് തള്ളി കളഞ്ഞതിന് പിന്നാലെയാണ് വില ഇടിഞ്ഞത്. രണ്ട് പക്ഷക്കാരും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാത്തതോടെ ക്രൂഡ് ഓയിൽ വില കത്തികയറുകയായിരുന്നു.സംഘർഷങ്ങൾ അവസാനിക്കാനുള്ള സാധ്യതകൾ മങ്ങിയതോടെ ഇനിയും വില ഇടിഞ്ഞേക്കുമെന്നായിരുന്നു സൂചന. എന്നാൽ വിപരീതമായി ഇന്നലെ രാത്രിയോടെ സ്വർണവില കൂടുകയായിരുന്നു. പവന് 1,12,520 രൂപയായി. ഈ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
















