ജാംനഗര്‍: ഒരു ശക്തിക്കുമുന്നിലും ഭാരതം തലകുനിക്കില്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സോമനാഥത്തില്‍. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രപുനരുദ്ധാരണത്തിന് കരുത്തുപകര്‍ന്ന പ്രതിരോധത്തിന്റെ ചരിത്രങ്ങള്‍ സോമനാഥത്തിന്റെ പുനര്‍ജനിയിലുമുണ്ട്. പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ ദേശീയസ്വാഭിമാനത്തിന്റെ വിജയമാണ് സോമനാഥവും അയോദ്ധ്യയും പ്രഖ്യാപിക്കുന്നതെന്ന് മോദി പറഞ്ഞു.
പുരാണ പ്രസിദ്ധമായ പ്രഭാസതീര്‍ത്ഥനഗരിയില്‍ വന്‍ജനാവലിയെ അഭിവാദ്യം ചെയ്ത് റോഡ് ഷോയോടെയാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് തുടക്കമായത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്വിയും ഒപ്പമുണ്ടായിരുന്നു.
ആയിരം കൊല്ലം മുമ്പ് മുഹമ്മദ് ഗസ്നിയുടെ ആക്രമണത്തില്‍ തകര്‍ന്നുപോയ സോമനാഥം ഭാരതം പുനരുദ്ധരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം അമൃതപര്‍വമായി കൊണ്ടാടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ധര്‍മ്മധ്വജാരോഹണവും കുംഭാഭിഷേകവും നിര്‍വഹിച്ചു. തുടര്‍ന്ന് മഹാവിശേഷപൂജയില്‍ പങ്കുകൊണ്ടു. പിന്നീട് നടന്ന പരിപാടിയില്‍ സോമനാഥക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത 75 രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി. ക്ഷേത്രത്തിന്റെ ചിത്രത്തോടൊപ്പം അചഞ്ചലമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും ആയിരം വര്‍ഷം എന്ന് എഴുതിയിരുന്നു.
സോമനാഥത്തിന്റെ അമൃതോത്സവം ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലല്ല, അടുത്ത ആയിരം വര്‍ഷം ഭാരതത്തിന് പ്രേരണ പകരുന്ന ആഘോഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1951ല്‍ നടന്ന സോമനാഥത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് വിമോചനത്തിന്റെ വിളംബരം കൂടിയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ ദിവസം പ്രത്യേകതകള്‍ നിറഞ്ഞതാണ്. സോമനാഥത്തിന്റെ പുനരുത്ഥാനത്തിലൂടെ ലോകത്തിന് നല്കിയ അതേ അജയ്യ സന്ദേശമാണ് 1998ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഭാരതം നടത്തിയ ആണവ പരീക്ഷണങ്ങളും മുന്നോട്ടുവയ്‌ക്കുന്നത്. ലോകത്തിലെ ഒരു ശക്തിയുടെ സമ്മര്‍ദത്തിനും ഭാരതം കീഴ്പ്പെടില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. നമ്മുടെ ശാസ്ത്രജ്ഞര്‍ രാഷ്‌ട്രത്തിന്റെ സാമര്‍ത്ഥ്യം ലോകത്തിന് കാട്ടിക്കൊടുത്ത ദിനമാണിതെന്ന് മോദി പറഞ്ഞു.
ആണവ പരീക്ഷണം നടത്താന്‍ ഭാരതം ആരാണെന്നാണ് ചിലര്‍ ചോദിച്ചത്. ഉപരോധങ്ങളിലൂടെയും സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെയും നമ്മളെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവരുണ്ട്. എന്നാല്‍ ഭാരതം ആ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും 1998 മെയ് 13ന് രണ്ട് ആണവ പരീക്ഷണങ്ങള്‍ കൂടി നടത്തിയാണ് മറുപടി നല്കിയത്. നമ്മുടെ രാഷ്‌ട്രീയ ഇച്ഛാശക്തി എത്രത്തോളം അചഞ്ചലമാണെന്ന് ലോകം അറിഞ്ഞു. ഈ കരുത്ത് നാം നേടുന്നത് നമ്മുടെ വേരുകളില്‍ നിന്നാണ്. സോമനാഥം ഓര്‍മ്മിപ്പിക്കുന്നത് ഈ വേരുകളെയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
പല തവണ തകര്‍ത്തിട്ടും പുനര്‍ജനിച്ചതാണ് സോമനാഥക്ഷേത്രത്തിന്റെ പാരമ്പര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ചില ശക്തികള്‍ ദേശീയ സ്വാഭിമാനത്തേക്കാള്‍ പ്രീണന രാഷ്‌ട്രീയത്തിന് മുന്‍ഗണന നല്‍കി. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ഡോ. രാജേന്ദ്ര പ്രസാദും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി വളരെയധികം പരിശ്രമിച്ചെങ്കിലും അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അതിനെ എതിര്‍ത്തു. രാമക്ഷേത്ര നിര്‍മ്മാണ വേളയിലും ഇതേ പ്രതിഭാസം നാം കണ്ടു. അത്തരം മാനസികാവസ്ഥയ്‌ക്കെതിരെ ജാഗ്രത പാലിക്കുകയും സങ്കുചിത രാഷ്‌ട്രീയത്തില്‍നിന്ന് പുറത്തുവരികയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
















