വാടാനപ്പള്ളി: കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച സിപിഎം നേതാവ് സിസിടിവിയിൽ കുടുങ്ങി. തൃശൂർ വാടാനപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് കെ. സിക്ക് വേണ്ടി ഫ്ലക്സ് വച്ചത്. വാടാനപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശേരി മുഹമ്മദാണ് കുടുങ്ങിയത്.
മുഹമ്മദ് റോഡരികിൽ ഫ്ലെക്‌സ് സ്ഥാപിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് സിപിഎമ്മിന്റെ രാഷ്‌ട്രീയ മുതലെടുപ്പ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് മുഹമ്മദ് കെ സി വേണുഗോപാലിന്റെ ഫോട്ടോവച്ച ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്‌സ് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചത്. ഫ്ലെക്‌സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ പിറ്റേന്ന് രാവിലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റുമിട്ടു
പ്രദേശത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ സിപിഎം നേതാവ് കയ്യോടെ പിടിക്കപ്പെടുകയായിരുന്നു. സിസിടിവി കേടാണെന്നാണ് കരുതിയിരുന്നതെന്നും പുതിയ സിസിടിവി സ്ഥാപിച്ചത് താനറിഞ്ഞിരുന്നില്ലെന്നും മുഹമ്മദ് പറയുന്ന വാട്സപ് സന്ദേശവും കോൺഗ്രസ് പുറത്തുവിട്ടു. സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.
കഴിഞ്ഞദിവസങ്ങളിൽ ജില്ലയിൽ കെ സിയെ അനുകൂലിച്ചും വി ഡി സതീശനെ അനുകൂലിച്ചും വ്യാപകമായി ഫ്ലെക്‌സുകൾ ഉയർന്നിരുന്നു. വി ഡി സതീശനുവേണ്ടി തൃശൂർ നഗരത്തിലും കൊടുങ്ങല്ലൂരിലും പെരുമ്പിലാവിലും ഇരിങ്ങാലക്കുടയിലും പ്രകടനങ്ങളും നടന്നിരുന്നു. ഇതിനിടെയാണ് സിപിഎം നേതാവ് ഫ്ലെക്‌സ് സ്ഥാപിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
















