ചെന്നൈ: മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് വരുന്ന വഴിയില്‍ വെയിലത്ത് നിൽക്കേണ്ടി വരുന്ന വനിതാ കോൺസ്റ്റബിൾമാര്‍ക്ക് ഒരു മൊബൈല്‍ ടോയ്ലറ്റ്.ഉള്‍പ്പെടെ ഒരു പിടി ആവശ്യങ്ങള്‍ ഉയര്‍ത്തി നടന്‍ വിശാല്‍. നമ്മുടെ ചലച്ചിത്ര മേഖലയിൽ നിന്നൊരാൾ സർക്കാരിനെ നയിക്കാൻ വരുന്നത് കാണുന്നതിൽ വലിയ സന്തോഷമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ വിശാലിന്റെ കത്ത് ആരംഭിക്കുന്നത്.
“ഒരു വോട്ടർ എന്ന നിലയിൽ താങ്കളോട് ചില കാര്യങ്ങൾ പ്രത്യേകം അഭ്യർത്ഥിക്കുകയാണ്. മുഖ്യമന്ത്രി വസതിയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും മറ്റും വഴിനീളെ വെയിലത്ത് നിൽക്കേണ്ടി വരുന്ന വനിതാ കോൺസ്റ്റബിൾമാരുടെ ബുദ്ധിമുട്ടുകൾ താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അവർക്കായി മൊബൈൽ ടോയ്ലറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു”. – ഇതാണ് വിശാല്‍ തന്റെ അപേക്ഷയില്‍ പറയുന്ന പ്രധാന ആവശ്യം.
ഒരുപാട് വാഗ്ദാനങ്ങൾ പാലിക്കാനുണ്ടെന്ന് അറിയാം, എങ്കിലും കഴിഞ്ഞ 30 വർഷമായി മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയിൽ മലിനജല ഓടകൾ യാഥാർത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ വേണം. സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നത് മുൻപൊരു നേതാവും ചെയ്യാത്ത വലിയൊരു മാറ്റത്തിന് തുടക്കമിടാൻ താങ്കളെ സഹായിക്കും. പൊതുജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആവശ്യമായ എല്ലാ കരുത്തും പോസിറ്റിവിറ്റിയും ദൈവം താങ്കൾക്ക് നൽകട്ടെ, എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ വിശാലിന്റെ കത്ത് അവസാനിക്കുന്നത്.
പ്രിയപ്പെട്ട മുഖ്യമന്ത്രി വിജയ് സാർ, കഴിഞ്ഞ 32 വർഷമായി എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളെ ഇപ്പോൾ ‘സാർ’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ വലിയ അഭിമാനമുണ്ടെന്നും കത്തില്‍ ഒരിടത്ത് വിശാല്‍ പറയുന്നു. .
















