ഗാന്ധിയും അംബേദ്കറും പരസ്പരം ബഹുമാനിച്ചുകൊണ്ട് വിയോജിച്ചവരാണെന്നാണ് ഞാന്‍ വായിച്ചറിഞ്ഞത്. അവര്‍ പരസ്പരം ശത്രുക്കളാണെന്ന നരേറ്റീവാണ് കഴിഞ്ഞ എഴുപത്തിയഞ്ചു കൊല്ലമായി ഈ രാജ്യത്ത് പഠിപ്പിക്കപ്പെട്ടത്; നിലനില്‍ക്കുന്നത്. അങ്ങനെയൊരു തെറ്റിദ്ധാരണ പരത്തിയതിനു പിന്നിലും കമ്മ്യൂണിസ്റ്റുകാരന്റെ ചിന്താ കൗടില്യമുണ്ട്. ആ കാലഘട്ടത്തില്‍ താനുള്‍പ്പെടെയുള്ള സമൂഹം അനുഭവിക്കുന്ന, അനുഭവിച്ചു കൊണ്ടിരുന്ന, ഇന്നും തുടരുന്ന അവഗണനയെപ്പറ്റിയായിരുന്നു അംബേദ്കര്‍ക്ക് പറയാനുണ്ടായിരുന്നത്.
ഗാന്ധി കെട്ടിപ്പിടിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളായിരുന്നില്ല, പതിതരെന്നു കരുതിയകറ്റിയ ജനതയ്‌ക്കുമേല്‍ സമൂഹം ചാര്‍ത്തിക്കൊടുത്തിരുന്നത്. കാരണം, എല്ലാവരും ഗാന്ധിമാരല്ലായിരുന്നു. ജാതി സാമൂഹ്യ യാഥാര്‍ത്ഥ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. എന്നാല്‍ ജാതി ഒരു സാമൂഹ്യ അപകടമാണെന്നായിരുന്നു അംബേദ്കറുടെ നിലപാട്. മതങ്ങളുടെ ആത്യന്തിക ലക്ഷ്യം മോക്ഷമാണെങ്കില്‍ ഓരോ ജാതിക്കും വ്യത്യസ്ത സ്വര്‍ഗ്ഗമുണ്ടോ, ഭക്തി മുന്നോട്ടു വയ്‌ക്കുന്നത് മരണാനന്തര സ്വര്‍ഗ്ഗത്തെയാണെങ്കില്‍ ആ സ്വര്‍ഗത്തില്‍ ജാതിയുടെ പേരിലുള്ള വേര്‍തിരിവുണ്ടോ തുടങ്ങിയ ദാര്‍ശനിക പ്രശ്‌നങ്ങള്‍ അംബേദ്കര്‍ ഉന്നയിച്ചു. നാടകീയമാക്കി, ഇതൊക്കെ നാടകത്തിലൂടെ പ്രേക്ഷകരിലെത്തിച്ചു.
ഗാന്ധിജിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായിരുന്നില്ല നാടകത്തിലൂടെ ഞങ്ങള്‍ ചെയ്തത്. ദൈര്‍ഘ്യമേറിയതും സംഭവബഹുലവുമായ ആ ബൃഹദ് ജീവിതത്തിലെ, തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട നിമിഷങ്ങളെ നാടകീയമായി കോര്‍ത്തിണക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്വന്തം ജനതയുടെ താല്‍പ്പര്യങ്ങള്‍ പറയുന്നതോടൊപ്പം അംബേദ്കര്‍ക്ക് ഗാന്ധിജിയുമായുണ്ടായിരുന്ന ബന്ധത്തെ അടയാളപ്പെടുത്താനും നാടകത്തിനു കഴിഞ്ഞു.
യാതൊരു വര്‍ണ്ണവും ചാലിച്ചു ചാര്‍ത്താതെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു മുഹമ്മദലി ജിന്ന. നാടിനുവേണ്ടി ഒരുദിവസം പോലും അയാള്‍ ജയിലില്‍ കിടന്നിട്ടില്ല. ഒരു ലാത്തിയടിപോലും ബ്രിട്ടീഷുകാരില്‍ നിന്നും ഏറ്റിട്ടില്ല. ദ്വിരാഷ്‌ട്രവാദത്തിനുവേണ്ടി മാത്രം ജിന്ന നിലകൊണ്ടു. അയാള്‍ രാജ്യത്തെ മുറിച്ചെടുത്തു. ചരിത്രത്തെ യാതൊരു കലര്‍പ്പുമില്ലാതെ ജിന്നയിലൂടെ അവതരിപ്പിച്ചു.
എന്നാല്‍ എന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യം പറയാം. ഇന്ത്യയുടെ രാഷ്‌ട്രപിതാവിനെക്കുറിച്ചാണ് നാടകം പറയുന്നത്. പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവിനെ കുറിച്ചല്ല. എന്നാല്‍, കേരളത്തില്‍ പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവിനെക്കുറിച്ചോര്‍ത്ത് ആവേശം കൊള്ളുന്നവര്‍ അനേകരുണ്ടെന്ന് നാടകം എനിക്കു ബോധ്യപ്പെടുത്തിത്തന്നു. പേരാമ്പ്രയിലും വടകരയിലും നാടകം അരങ്ങേറിയ ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാനായില്ല. എന്റെ നമ്പറിലേക്ക് നിരന്തരം വിളിവന്നു. ഭീഷണിയും കൊലവിളിയും തെറിയും നിറഞ്ഞ വിളികള്‍. കേസു കൊടുക്കാന്‍ പലരും ഉപദേശിച്ചു. വിവാദമുണ്ടാക്കി നാടകം വിജയിപ്പിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു.
കസ്തൂര്‍ബയെന്ന മഹതി
ഏതൊരു മനുഷ്യന്റെയും വിജയത്തിനു പിന്നില്‍ നിഴല്‍ പോലെ സഞ്ചരിക്കുന്ന ഒരു സ്ത്രീയുണ്ടാവും. അത്തരം ഒരു സ്ത്രീയുടെ സാന്നിധ്യം ഗാന്ധിക്കൊപ്പം ഉടനീളം കാണാം. കസ്തൂര്‍ബയാണത്. ചെറുപ്രായത്തില്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നവളാണ് കസ്തൂര്‍ബ. ഗാന്ധിയേക്കാള്‍ ആറുമാസം പ്രായക്കൂടുതലുള്ളവള്‍. ഗാന്ധിയെ മഹാത്മാവാക്കി വളര്‍ത്തിയതില്‍ അവരുടെ പങ്ക് നിസ്തുലമാണ്. കുടുംബവുമായി ജീവിക്കുന്നവര്‍ക്ക് ഭാര്യയുടെ സാമീപ്യത്തിന്റെ വിലയറിയാം.
പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു മഹതിയാണവര്‍. നാടകം എഴുതുമ്പോള്‍ എന്റെ ഭാര്യയെക്കുറിച്ച് ഞാന്‍ പലപ്പോഴും അഭിമാനത്തോടെ ഓര്‍ത്തു. ഗാന്ധിയെപ്പോലെ ഓര്‍മ്മിക്കപ്പെടേണ്ടവളാണ് കസ്തൂര്‍ബ എന്ന് നാടകം അടിവരയിടുന്നു.
ഗോഡ്‌സെ കടന്നുവരുന്നില്ല
ഗോഡ്‌സെയെ നാടകത്തില്‍ കാണിക്കുന്നില്ല. അത് ആരെയെങ്കിലും സന്തോഷിപ്പിക്കാനല്ല. ഗാന്ധിയെ അപ്രസക്തമാക്കാന്‍ ശ്രമിച്ച ഗോഡ്‌സെ നാടകത്തില്‍ നിന്നും സ്വയം റദ്ദാകുകയായിരുന്നു. നാടകത്തില്‍ നിന്നു മാത്രമല്ല, ചരിത്രത്തില്‍ നിന്നും അയാള്‍ റദ്ദായി. നാടകത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ചിലരെങ്കിലും വിയോജിപ്പുകള്‍ പറഞ്ഞു. നാടകം കാണാന്‍ വന്നവര്‍ സങ്കല്‍പ്പിച്ചു വന്ന ക്ലൈമാക്‌സ് മറ്റെന്തോ ആയിരുന്നു. ഗോഡ്‌സെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. അതൊരു വ്യക്തിയല്ല.
ജീവിച്ചിരുന്നെങ്കില്‍, സ്വതന്ത്ര ഭാരതത്തിലെ പില്‍ക്കാല ചരിത്രത്തെ ഗാന്ധി പുതുക്കിയെഴുതുമായിരുന്നു. അതിനുള്ള അവസരമാണ് ഗോഡ്‌സേ ഇല്ലാതാക്കിയത്. അദ്ദേഹം നൂല്‍നൂത്ത് ഏതെങ്കിലും ആശ്രമത്തില്‍ സ്വസ്ഥമായി കഴിഞ്ഞു കൂടുമെന്ന് കരുതുക വയ്യ. അദ്ദേഹം നമ്മുടെ ഗ്രാമങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചു കൊണ്ടേയിരുന്നേനെ. അങ്ങനെയെങ്കില്‍ നെഹ്‌റുവിനും മറ്റും ചിലപ്പോള്‍ അത് വലിയ തലവേദനയാകുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ അനുനിമിഷം ഗാന്ധി ഇടപെട്ടു കൊണ്ടിരിക്കുമായിരുന്നു.
ചര്‍ക്കയില്‍ നിന്നും ഗാന്ധി നെയ്‌തെടുത്തത് വെറും നൂലും വസ്ത്രവുമല്ല. സ്വതന്ത്രഭാരതമെന്ന ആധുനിക സങ്കല്‍പ്പത്തെയായിരുന്നു അദ്ദേഹം നെയ്‌തെടുത്തത്. അതുകൊണ്ടുതന്നെ നാടകം ചര്‍ക്കയില്‍ തുടങ്ങി ചര്‍ക്കയില്‍ അവസാനിച്ചു. സജീവമായ ചര്‍ക്കയും വെടികൊണ്ടു നിശ്ചലമാകുന്ന ചര്‍ക്കയും.
ഗാന്ധിഭവന്, ‘ഗാന്ധി’ നാടകം ഒരു ബിസിനസായിരുന്നില്ല. സോമരാജന്‍ സാറിനെപ്പോലൊരാളില്ലായിരുന്നെങ്കില്‍ നാടകം സംഭവിക്കുമായിരുന്നില്ല. രചനയുടെ ആഴം കണ്ടറിഞ്ഞ്, ഒട്ടും കെട്ടുകാഴ്ചയില്ലാതെ അണിയിച്ചൊരുക്കാന്‍ സംവിധായകന്‍ കാട്ടിയ ശ്രദ്ധ-ഇതൊക്കെയാണ് നാടകത്തെ വിജയകരമാക്കിയ ഘടകങ്ങള്‍.
പുതിയ
പ്രൊജക്ട്- രാവണന്‍
രാവണന്‍ ഇതിവൃത്തമായ ഒരു നാടകമാണ് മനസ്സിലുള്ളത്. രാമാവതാരത്തിന്റെ ലക്ഷ്യം തന്നെ രാവണനിഗ്രഹമാണ്. അങ്ങനെ നോക്കുമ്പോള്‍ രാവണന്‍ സഞ്ചരിച്ചെത്തിയത് രാമനിലേക്കും സ്വന്തം മരണത്തിലേക്കുമാണ്. ജാതിയില്‍ ശ്രേഷ്ഠനായിരുന്നു രാവണന്‍. അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. അക്കാലത്തു ജീവിച്ചിരുന്ന ഏറ്റവും വലിയ കലാകാരന്‍. രുദ്രവീണാ വാദകന്‍, ചക്രവര്‍ത്തി. സ്വര്‍ണ്ണക്കൊടിമരം. സ്വര്‍ണ്ണപ്പാത്രത്തില്‍ ഭക്ഷണം. നര്‍ത്തകന്‍, പ്രഭാഷകന്‍, നടന്‍. എല്ലാം തികഞ്ഞ ഒരാള്‍. പക്ഷേ, ഒരു കുറവുണ്ടായിരുന്നു അദ്ദേഹത്തിന്. ലോകത്ത് എന്തു നല്ലതുണ്ടെങ്കിലും തനിക്ക് വേണമെന്ന അത്യാഗ്രഹം. ആ സത്യാഗ്രഹത്തെ സഹോദരി മുതലെടുക്കുന്നു. സീതയുടെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണ്ണിച്ചു വര്‍ണ്ണിച്ച് രാവണനില്‍ ആഗ്രഹം ജനിപ്പിക്കുന്നു.
മകന്‍ മരിച്ചപ്പോള്‍ രാവണന്‍ കരഞ്ഞ കരച്ചിലാണ് ഒരു പിതാവു കരഞ്ഞ ലോകത്തിലെ ഏറ്റവും വലിയ കരച്ചില്‍. രാവണന്‍ അത്രയും കരഞ്ഞെങ്കില്‍ മണ്ഡോദരി എത്ര കരഞ്ഞിരിക്കും? നാടകം ആ വഴിക്കാണ് ആലോചിക്കുന്നത്. അങ്ങനെ കരഞ്ഞ അമ്മ രാവണനെ ചോദ്യം ചെയ്തിരിക്കില്ലേ? തീര്‍ച്ചയായും അയാളെ അവള്‍ കുറ്റപ്പെടുത്തിയിട്ടുണ്ടാവും.
കുടുംബം
മാവേലിക്കര സ്വദേശിയാണ് ഫ്രാന്‍സിസ് ടി. മാവേലിക്കര. ആംഗ്ലോ ഇന്ത്യന്‍ ഫാമിലിയിലാണ് ജനിച്ചത്. ടെറന്‍സ് ഫെര്‍ണാണ്ടസ്, വിക്ടോറിയ ഫര്‍ണസ് ദമ്പതികളുടെ മകന്‍. അപ്പൂപ്പന്‍ മാവേലിക്കര സ്വദേശിയും അമ്മൂമ്മ കൊച്ചിക്കാരിയുമായിരുന്നു. മരിയ ഫെര്‍ണാണ്ടസാണ് ഭാര്യ. ഫേബിയന്‍ ഫെര്‍ണാണ്ടസ്, ഫ്യൂജിന്‍ജന്‍ ഫെര്‍ണാണ്ടസ്, ഏഞ്ചല്‍ മരിയ ഫെര്‍ണാണ്ടസ് എന്നിവര്‍ മക്കളും.
അംഗീകാരം
മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് 9 തവണ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ദ്രാവിഡവൃത്തം, 2007), സംഗീതനാടക അക്കാദമി അവാര്‍ഡ് (2015), അബുദാബി ശക്തി അവാര്‍ഡ് (2004), കെസിബിസി മാധ്യമ അവാര്‍ഡ് തുടങ്ങി എണ്ണപ്പെട്ട പുരസ്‌കാരങ്ങള്‍ പലതും അദ്ദേഹം നേടിയിട്ടുണ്ട്.
അവസാനിച്ചു
















