തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചു. ശരാശരി എത്ര സ്ത്രീകള്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നു എന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ നടപടി.
ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതോടൊപ്പം ട്രാന്‍സ് ജന്റര്‍ കൂടി രേഖപ്പെടുത്തണമെന്ന ആലോചനയുമുണ്ട്. ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇ ടി എം സോഫ്റ്റ് വെയറില്‍ വരുത്തിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി ഐ ടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് നിശാന്ത് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് വരുന്ന ബാധ്യതയുടെ കണക്ക് കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നീക്കം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. നിലവിൽ കർണാടകയിലും തമിഴ്നാട്ടിലും സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നീക്കങ്ങൾ. നിലവിൽ വനിതാ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗജന്യ യാത്ര സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.















