തിരുവനന്തപുരം: സ്‌കൂള്‍ തുറക്കും മുന്നേ പാഠപുസ്തകമെന്ന മുന്‍ പിണറായി സര്‍ക്കാരിന്റെ അവകാശവാദവും പൊളിഞ്ഞു. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) ക്ക് പാഠപുസ്തക അച്ചടിക്കുള്ള പേപ്പര്‍ നല്‍കാതെ പിണറായി സര്‍ക്കാര്‍ പടിയിറങ്ങി. പേപ്പര്‍ നല്‍കാത്തത് മുഖ്യമന്ത്രിക്ക് കീഴിലുള്ള അച്ചടി വകുപ്പ്.
തെരഞ്ഞെടുപ്പിന് മുമ്പ് സ്‌കൂളുകളില്‍ പാഠപുസ്തകം എത്തിച്ചത് 20 ശതമാനം മാത്രമാണ്. പൂര്‍ണമായും അച്ചടിച്ച് വിതരണം ചെയ്തത് പത്താംക്ലാസിലെ പാഠപുസ്തകം മാത്രവും. ഒമ്പതാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍ 70 ശതമാനം അച്ചടി പൂര്‍ത്തിയായെങ്കിലും പുറംചട്ട തയാറാക്കേണ്ട കട്ടിയുള്ള പേപ്പര്‍ ലഭിക്കാത്തതോടെ ബയന്റിങ് ജോലികള്‍ തടസപ്പെട്ടു. ബയന്റിങ് സെക്ഷനില്‍ കുറെ ദിവസങ്ങളായിട്ട് ജോലിയില്ലാതെ ജീനക്കാര്‍ വെറുതെയിരിക്കുകയാണ്. 30 ശതമാനം പുസ്തകങ്ങള്‍ക്ക് പുറംചട്ട ഉള്‍പ്പടെ മുഴുവന്‍ പേപ്പറും ലഭിക്കണം. എന്നാല്‍ മാത്രമേ പുസ്തക അച്ചടി പൂര്‍ത്തിയാക്കാനാകൂ.
നേരത്തെ കെബിപിഎസ് സ്വന്തമായാണ് ടെന്റര്‍ വിളിച്ച് പേപ്പര്‍ എടുത്തിരുന്നത്. എന്നാല്‍ ലോട്ടറി അച്ചടി അടക്കം സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ മുഖ്യമന്ത്രിക്ക് കീഴിലുള്ള അച്ചടിവകുപ്പിലൂടെയാക്കി പേപ്പര്‍ വിതരണം. നിലവില്‍ 300 കോടിയോളം രൂപ സര്‍ക്കാര്‍ കുടിശിക നല്‍കാനുമുണ്ട്. പുസ്തകം അച്ചടിക്കുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ വേണ്ടിവരുന്ന പേപ്പറിന്റെ അളവ് സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പേപ്പര്‍ പൂര്‍ണമായും എത്തിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതോടെയാണ് പുസ്തക അച്ചടി നിലയ്‌ക്കുന്ന സ്ഥിതിയിലേക്ക് നീങ്ങിയത്. പേപ്പര്‍ എന്ന് എത്തിക്കാനാകുമെന്ന് അച്ചടിവകുപ്പ് ഇതുവരെ കെബിപിഎസിനെ അറിയിച്ചിട്ടില്ല. ഇനി പേപ്പര്‍ എത്തിയാലും ജൂണ്‍ ഒന്നിനുമുമ്പ് അച്ചടിയും ബയന്റിങും പൂര്‍ത്തിയാക്കി പുസ്തകം സ്‌കൂളുകളില്‍ എത്തിക്കാനാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
















