കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവിടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അധികാരമില്ലെന്ന് ഹൈക്കോടതി. വിവിധ മേഖലകളിൽ ന്യൂനപക്ഷ ശാക്തീകരണത്തിന് നടപടിയെടുക്കാമെന്നത് മാത്രമാണ് കമ്മീഷന് ചെയ്യാൻ കഴിയുന്നത്. സിവിൽ കോടതിയുടെ അധികാരത്തിൽ കൈകടത്താൻ കമ്മീഷന് കഴിയില്ല. വ്യക്തികളെ കുടിയിറക്കാനുള്ള അധികാരം സംബന്ധിച്ച് നിയമത്തിൽ പറയുന്നില്ല. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമീഷനെ നിയമിച്ചത്.
നിശ്ചിത വിഷയങ്ങളിൽ സർക്കാറിന് ശിപാർശ നൽകാനുള്ള അധികാരം മാത്രമാണ് കമ്മീഷനുള്ളതെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവിനെതിരെ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി നൽകിയ ഹർജി പരിഗണിച്ച കോടതി ഈ ഉത്തരവ് റദ്ദാക്കി. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞു നൽകുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുൽ സലാം നൽകിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടത്.
അതേസമയം, ബലപ്രയോഗവും സ്വാധീനവും ചെലുത്തിയാണ് രജിസ്ട്രേഷൻ നടത്തിയതെന്നാണ് ഹർജിക്കാരനായ മൊയ്തീൻകുട്ടിയുടെ വാദം. അതിനാലാണ് ഒഴിയാതിരുന്നത്. എന്നാൽ, പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം ഒഴിഞ്ഞുനൽകുന്നില്ലെങ്കിൽ പരാതിക്കാരൻ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും, പകരം ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുകയാണ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
സിവിൽ തർക്കം പരിഹരിക്കാൻ ഈ രീതി തെരഞ്ഞെടുത്തതിലൂടെ പരാതിക്കാരൻ കുറുക്കുവഴി തേടുകയായിരുന്നു. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമ്മീഷൻ പരിഗണിക്കരുതായിരുന്നു. ഇക്കാര്യത്തിൽ ഉത്തരവിട്ടെന്ന് മാത്രമല്ല, കുടിയിറക്കാൻ പൊലീസ്, റവന്യൂ അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകുകയും ചെയ്തു. നിയമത്തിന്റെ ആമുഖത്തിൽതന്നെ കമ്മീഷൻ രൂപവത്കരണത്തിന്റെ ലക്ഷ്യങ്ങൾ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടി നിയമപരമല്ലെന്ന് വിലയിരുത്തി കമ്മീഷൻ ഉത്തരവ് കോടതി റദ്ദാക്കിയത്.
















