India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മൈസൂരു: ജാതി കേന്ദ്രിതമായ വോട്ട്ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കുകയേ പരിഹാരമുള്ളൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമൂഹം ജാതിയെ ഓര്‍മിക്കുന്നിടത്തോളം കാലം വോട്ട് നേടാനുള്ള നിയമാനുസൃതമായ ശ്രമമായി രാഷ്‌ട്രീയക്കാര്‍ അത് മുതലെടുക്കും. അവര്‍ക്ക് പ്രവര്‍ത്തിക്കാതെതന്നെ ജാതി ഉപയോഗിച്ച് വോട്ട് നേടാന്‍ കഴിയും. എന്നാല്‍ സമൂഹം ജാതി മറന്നാല്‍, രാഷ്‌ട്രീയക്കാര്‍ സ്വയം നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സുട്ടൂര്‍ മഠത്തില്‍ ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണ ജൂബിലി പ്രഭാഷണ പരമ്പരയില്‍ സദസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മിശ്രജാതി വിവാഹം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയാറാകണം. 1942ല്‍ മഹാരാഷ്‌ട്രയില്‍ നടന്ന ഒരു മിശ്രജാതി വിവാഹത്തിന് ഡോ. അംബേദ്കറും ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ശ്രീഗുരുജിയും ആശംസാ സന്ദേശങ്ങള്‍ നല്‍കി. ജാതിക്കതീതമായി സമൂഹത്തിന് മുന്നില്‍ ഒരു മാതൃക കാട്ടിയതിന് സന്തോഷമെന്ന് ശ്രീ ഗുരുജി എഴുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിലാണ് ജനസംഖ്യാ നിയന്ത്രണത്തേക്കാള്‍ അടിയന്തര ശ്രദ്ധ വേണ്ടതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരതം ഇന്ന് യുവാക്കളുടെ രാഷ്‌ട്രമാണ്. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ആ യുവാക്കള്‍ക്ക് പ്രായമാകും. അപ്പോള്‍ അവര്‍ക്ക് അന്നം നല്‍കാന്‍ എത്ര കരങ്ങള്‍ വേണ്ടിവരുമെന്ന് ആലോചിക്കണം. സര്‍ക്കാര്‍ അടുത്ത നൂറ് വര്‍ഷത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.

ദേശീയ ജനസംഖ്യാ നയം വിവേചനമില്ലാതെ നടപ്പാക്കുകയും അതേപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം. അടിയന്തരാവസ്ഥക്കാലത്ത് ബലപ്രയോഗത്തിലൂടെ ജനസംഖ്യ നിയന്ത്രിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ആ സര്‍ക്കാര്‍ വലിയ പരാജയം നേരിടേണ്ടിവന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

പൊതുസിവില്‍ നിയമം ഭാരതത്തിലാകെ നടപ്പാകുമെന്നാണ് വിശ്വാസം. ഉത്തരാഖണ്ഡ് ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ നിയമം ഇപ്പോള്‍ത്തന്നെ നിലവില്‍ വന്നിട്ടുണ്ട്.
ജനാധിപത്യത്തില്‍ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് നീങ്ങുക. ക്ഷമയോടെ കാത്തിരിക്കണം. ഇത് ഒരു വ്യക്തി തീരുമാനിക്കുന്നതല്ല, മറിച്ച് 142 കോടി ജനങ്ങളുടെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

Recent Posts