
കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകള്‍ ഉണ്ടാക്കുന്ന സംഘം കൊച്ചിയിൽ അറസ്റ്റില്‍. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള വ്യാജ ശുപാര്‍ശ കത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. റാക്കറ്റിന്റെ ഏജന്റ് ആയ പ്രധാന പ്രതി കാസര്‍കോട് സ്വദേശി നജീമിനെ സഹായിച്ച കുന്നത്തുനാട് സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ കമ്പ്യൂട്ടറില്‍ നിന്നും നിരവധി രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുന്നത്തുനാട് പള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലെ ജീവനക്കാരന്‍ സനോജിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ ഇവരെ സഹായിച്ചത് സനോജ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇന്നലെയാണ് കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് എന്നെ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. നജീമിനായി പോലീസ് വലവിരിച്ചിട്ടുണ്ട്. നജീമും ഭാര്യയമാണ് കേസിലെ പ്രധാന കണ്ണികള്‍. ഭാര്യ വക്കീല്‍ ആണെന്നാണ് പോലീസ് പറയുന്നത്. ഈ ഐഡന്റിറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.