Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

Published by
ബിന്ദു തെക്കേത്തൊടി

തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്. മമത രാജ് മാറുന്നതോടെ ബംഗാള്‍ ജനത വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ കോവിലുകള്‍ കൂടിയാണ് തുറക്കുന്നത്.

അസാന്‍സോളിലെ തിരക്കേറിയ ബാസ്റ്റിന്‍ ബസാറിലെ ഇടുങ്ങിയ വഴികളില്‍, കാലപ്പഴക്കം ചെന്ന ആ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ കൂറ്റന്‍ ഇരുമ്പ് ഗേറ്റുകള്‍ തുരുമ്പെടുത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു…

ഓരോ തവണ ആ വഴി കടന്നുപോകുമ്പോഴും അവിടുത്തെ ഒരു പഴയകാല കടയുടമയായ രാംലാല്‍ തന്റെ നെഞ്ചില്‍ കൈവെച്ച് കണ്ണുനീരൊഴുക്കി ഒന്ന് തൊഴുതു നില്‍ക്കും. പുറത്തെ ബഹളങ്ങള്‍ക്കിടയിലും ക്ഷേത്രത്തിനുള്ളിലെ നിശബ്ദതയില്‍ ആ കണ്ണുനീര്‍ അലിഞ്ഞുചേരും..

‘അമ്മേ, നീയിവിടെ ബന്ധിയാണോ?’ എന്ന് അയാള്‍ പലപ്പോഴും ഉള്ളുരുകി ചോദിച്ചു.

മമതയില്ലാത്ത ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവുകളും നിയമക്കുരുക്കുകളും കാരണം ക്ഷേത്രത്തിന്റെ നട അടഞ്ഞുതന്നെ കിടന്നു.

വര്‍ഷത്തിലൊരിക്കല്‍ വരുന്ന നവരാത്രി പൂജാ നാളുകളില്‍ മാത്രം ആ വാതിലുകള്‍ ഒന്ന് തുറക്കും. അന്ന് മാത്രം ആ ഇടനാഴികളില്‍ ശംഖനാദവും മണി മുഴക്കവും കേള്‍ക്കാം. ആ പൂജ കഴിഞ്ഞ് പൂട്ടു വീഴുമ്പോള്‍ വീണ്ടും ആ പ്രദേശം മൃതതുല്യമാകും.

തലമുറകളായി ആ ക്ഷേത്രമുറ്റത്ത് കളിച്ചുവളര്‍ന്നവര്‍ക്ക്, അത് വെറുമൊരു കെട്ടിടമായിരുന്നില്ല. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും അവര്‍ക്ക് ഓടി വരാനുള്ള ഒരു ഇടമായിരുന്നു.

കാലം മാറി. വര്‍ഷങ്ങള്‍ നീണ്ട നിശബ്ദതയ്‌ക്ക് ശേഷം ഇന്നലെ അവിടെ മാറ്റത്തിന്റെ കാറ്റ് വീശി. ഗേറ്റിന്റെ പൂട്ടുകള്‍ മാറ്റാന്‍ ആളുകള്‍ എത്തിയപ്പോള്‍ ചുറ്റും കൂടി നിന്നവരുടെ കണ്ണുകളില്‍ അവിശ്വസനീയമായ ഒരു തിളക്കമുണ്ടായിരുന്നു. അവര്‍ കണ്ണീര്‍ വാര്‍ത്തു തൊഴുതു നിന്നു…ചിലര്‍ സാഷ്ടാംഗം പ്രണമിച്ചു..

വര്‍ഷങ്ങളുടെ തുരുമ്പും പൊടിയും തുടച്ചുനീക്കിയപ്പോള്‍, ഉള്ളിലെ വിഗ്രഹം വീണ്ടും വെളിച്ചം കണ്ടു. ആദ്യത്തെ മണിമുഴക്കം കേട്ടപ്പോള്‍ ബാസ്റ്റിന്‍ ബസാറിലെ കച്ചവടക്കാരും വഴിയാത്രക്കാരും തങ്ങളുടെ ജോലികള്‍ നിര്‍ത്തി ആ ശബ്ദത്തിന് കാതോര്‍ത്തു.

രാംലാലിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഇത് രാഷ്‌ട്രീയ വിജയത്തേക്കാള്‍ ഉപരി, ആ നാട്ടിലെ സാധാരണക്കാരുടെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു..

ഇനി ആ ക്ഷേത്രത്തിന്റെ നട എന്നും തുറന്നിരിക്കും. സന്ധ്യാസമയത്ത് അവിടെ എരിയുന്ന നെയ്യ് വിളക്കുകള്‍ക്ക് പ്രകാശത്തേക്കാള്‍ വലിയൊരു തേജസുണ്ടാകും….
സ്വത്വം തിരിച്ചുകിട്ടിയ അസാന്‍സോളിലെ സാധാരണക്കാരുടെ ആത്മാവിന്റെ തിളക്കമാണത്..

ഭരണചക്രത്തിന്റെ കറക്കത്തില്‍ ബംഗാളിലെ രാഷ്‌ട്രീയ ചിത്രം മാറിയപ്പോള്‍, ആ വിജയക്കാറ്റില്‍ തുറക്കപ്പെട്ടത് അസാന്‍സോളിന്റെ അടഞ്ഞുപോയ ക്ഷേത്രകവാടങ്ങള്‍ മാത്രമല്ല, വര്‍ഷങ്ങളായി തടവിലാക്കപ്പെട്ട ഒരു ജനതയുടെ വിശ്വാസസ്വാതന്ത്ര്യം കൂടിയായിരുന്നു