ന്യൂദൽഹി: ദൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന മേഖലകളിലുംസുരക്ഷാ ഉദ്യോഗസഥർക്ക് നേരെയും ആക്രമണത്തിന് തയ്യാറെടുത്തവരാണ് അറസ്റ്റിലായത്. ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.
ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളിൽ ഗ്രനേഡുകളും അത്യാധുനിക ആയുധങ്ങളും ഉൾപ്പെടുന്നു. ഇവയുടെ ഫോറൻസിക് പരിശോധന നിലവിൽ പുരോഗമിക്കുകയാണ്. മുംബൈ അധോലോകത്തിലെ ചിലരുമായി ഇവർക്ക് നല്ല ബന്ധമുണ്ട്. കൂടാതെ ഇവർ പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നാണ് കണ്ടെത്തൽ.
രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങൾ ആക്രമിക്കുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. പിടിയിലായ ഒമ്പത് പേരും ദൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ചില വിദേശ പൗരന്മാരും ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതിർത്തി കടന്നുള്ള ഭീകര ശൃംഖലകളെ തകർക്കുന്നതിനും പ്രധാന ഇന്ത്യൻ നഗരങ്ങളിൽ സാധ്യമായ ആക്രമണങ്ങൾ തടയുന്നതിനുമുള്ള ശ്രമങ്ങളിൽ ഒരു സുപ്രധാന വഴിത്തിരിവായാണ് ഈ ഓപ്പറേഷൻ കാണപ്പെടുന്നത്. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
















