Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മ്യൂണിക്: തുടക്കത്തിലേ സൂപ്പര്‍ താരം ഉസ്മാന്‍ ഡെംബേലെ നേടിയ ഗോളില്‍ മുന്നിട്ടു നിന്ന പാരീസ് സാന്റ് ഷാര്‍മെയ്ന്‍(പിഎസ്ജി) ജര്‍മനിയെ സമനിലയില്‍ തളച്ച് ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിലെത്തി. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്. ആദ്യപാദത്തില്‍ 5-4ന്റെ ആധിപത്യമുണ്ടായിരുന്ന പിഎസ്ജി ആകെ ഗോള്‍ നേട്ടം 6-5ന് ഫൈനല്‍ പ്രവേശം ഉറപ്പിക്കുകയായിരുന്നു.

മത്സരം തുടങ്ങി മുന്നാം മിനിറ്റില്‍ കിട്ടിയ പഴുതിലൂടെ ഇടത് ഭാഗത്ത് കൂടി പന്തുമായി മുന്നേറിയ വിങ്ങര്‍ ഖ്വിച്ച ക്വരറ്റ്‌സ്ഖീലിയ ആണ് പിഎസ്ജിയുടെ വിജയ ശില്‍പ്പിയായത്. ബയേണ്‍ ബോക്‌സിന്റെ ഇടത് ഭാഗത്തെത്തിച്ച പന്തിനെ ഗോള്‍ മുഖത്തേക്ക് ഓടിക്കയറിയ ഡെംബേലയുടെ കാല്‍ പാകത്തിന് അസിസ്റ്റ് ചെയ്തു. ആര്‍ക്കും പിടികൊടുക്കാതെ എത്തിയ ഡെംബേലെയുടെ ഞൊടിയിടയിലുള്ള ഇടംകാലന്‍ ഷോട്ടില്‍ ബയേണ്‍ ക്യാപ്റ്റനും കാവലാളുമായ മാനുവല്‍ ന്യൂയറിന് ഒന്നും ചെയ്യാനുണ്ടായില്ല. പന്ത് വലയ്‌ക്കകത്ത്, പിഎസ്ജി ആഘോഷം തുടങ്ങി.

പിന്നീട് മത്സരത്തിലുടനീളം കൂടുതല്‍ സമയം പന്തടക്കം നിലനിര്‍ത്തിയും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബയേണിന് പിഎസ്ജി പ്രതിരോധക്കോട്ടയ്‌ക്ക് മുന്നില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇടയ്‌ക്ക് റെഫറിയിങ്ങിലെ അനാസ്ഥകള്‍ ബയേണിന് കിട്ടേണ്ടിയിരുന്ന ഫ്രീ കിക്കും പെനാല്‍റ്റിയും നിഷേധിക്കപ്പെട്ടെന്നത് ശരി തന്നെ പക്ഷെ മികച്ചൊരു അവസരം സൃഷ്ടിച്ചെടുക്കാന്‍ ബയേണിന് സാധിച്ചില്ല. രണ്ട് തവണയും പിഎസ്ജി താരങ്ങളുടെ കൈ തട്ടിയത് റിപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മത്സരം നിയന്ത്രിച്ച പോര്‍ച്ചുഗീസ് റഫറി ജോവോ പിന്‍ഹെയ്‌റോ വാര്‍ പരിശോധനയ്‌ക്ക് വിടാന്‍ പോലും തയ്യാറായില്ല.

മത്സരത്തില്‍ പിഎസ്ജി നടത്തിയ പല മുന്നേറ്റങ്ങളും അപകടം വിതയ്‌ക്കുന്നതായിരുന്നു. ഗോളെന്നുറച്ച പല ഷോട്ടുകള്‍ക്കും മുന്നില്‍ മാനുവല്‍ ന്യൂയര്‍ കരുത്ത് കാട്ടിയില്ലായിരുന്നെങ്കില്‍ പിഎസ്ജിയുടെ വിജയ മാര്‍ജ്ജിന്‍ ഇതിലും വലുതാകുമായിരുന്നു.
ഈ മാസം 30ന് ബുഡാപെസ്റ്റിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്‌സണല്‍ ആണ് എതിരാളികള്‍.

തുടര്‍ച്ചയായി രണ്ടാം തവണയാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയ പിഎസ്ജി ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനെ 5-0ന് തകര്‍ത്താണ് കിരീടം നേടിയത്. പിഎസ്ജിയുടെ ചരിത്രത്തില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമായിരുന്നു അത്. ചരിത്രത്തില്‍ രണ്ടാം തവണ മാത്രം ഫൈനലിലെത്തിയിട്ടുള്ള ആഴ്‌സണലും ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്.