
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്. പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തെരുവ് യുദ്ധത്തിന്റെ വക്കിലെത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കാനെത്തിയ കേന്ദ്ര നിരീക്ഷകര്‍, ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് എഐസിസി പ്രസിഡന്റ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് തടിതപ്പി. ഇതോടെ മുഖ്യമന്ത്രി പദം സംബന്ധിച്ച് അടി ദല്‍ഹിയിലേക്കും നീങ്ങും. മുഖ്യമന്ത്രി പദം തന്നില്ലെങ്കില്‍ ഒരു പദവിയും വേണ്ടെന്ന് വി.ഡി. സതീശന്‍ ഭീഷണിയും മുഴക്കി.
കേന്ദ്ര നിരീക്ഷകരായി എത്തിയ മുകള്‍ വാസ്‌നിക്കും അജയ് മാക്കനും, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇന്നലെ കെപിസിസി ഓഫീസില്‍ എംഎല്‍എമാരുമായി ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് കൂടിക്കാഴ്ച നടത്തി. ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന് സതീശന്‍ ആവശ്യം ഉന്നയിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല
മുഖ്യമന്ത്രിയെ എഐസിസി പ്രസിഡന്റ് തീരുമാനിക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിനോട് പ്രമേയം അവതരിപ്പിച്ച് പാസാക്കാന്‍ പറഞ്ഞതിനു ശേഷമാണ് എംഎല്‍എ മാരുമായി ആശയ വിനിമയം നടത്തിയത്. എംപിമാരും അഭിപ്രായങ്ങള്‍ കേന്ദ്ര നീരീക്ഷകരോട് പറഞ്ഞു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും കെ.സി. വേണുഗോപാലാണ് നല്ലതെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വേണുഗോപാലിന് അനുകൂലമായി കൂടുതല്‍ പേര്‍ അഭിപ്രായം പറഞ്ഞുവെന്നാണ് വിവരം. ഇതോടെ സതീശന്‍ അനുകൂലികള്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധ മാര്‍ച്ചുകളുമായി രംഗത്തിറങ്ങി. വേണുഗോപാലിനെ അനുകൂലിച്ചും എതിര്‍ത്തും ആലപ്പുഴയില്‍ ഫ്‌ളക്‌സുകള്‍ നിരന്നു. കെസി വിഭാഗം സതീശന്‍ വിഭാഗത്തിന്റെ ഫ്‌ളക്‌സുകള്‍ നശിപ്പിച്ചു.
ഘടകക്ഷികളുമായും കേന്ദ്ര നിരീക്ഷകര്‍ ആശയവിനിമയം നടത്തി. മുസ്ലീം ലീഗ് സതീശനെ അനുകൂലിച്ചു. ആരായാലും കുഴപ്പമില്ലെന്ന് ആര്‍എസ്പി പറഞ്ഞപ്പോള്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രി പദം രണ്ടര വര്‍ഷംവീതം വച്ച് മാറാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും കര്‍ണാടകയിലെ അവസ്ഥ ഉണ്ടായാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ട് ആ നിര്‍ദ്ദേശം ഉപേക്ഷിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകാനാണ് സാധ്യത. കെപിസിസി പ്രസിഡന്റും മറ്റ് നേതാക്കളും ദല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നുണ്ട്.