Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ഫസല്‍ വധക്കേസില്‍ എട്ടാം പ്രതിയായ തലശേരിയിലെ നിയുക്ത എം എല്‍ എ കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി നല്‍കി സി ബി ഐ കോടതി.കൊച്ചി സിബിഐ കോടതിയില്‍ ഇന്ന് ഹാജരായി അവധി അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ സി ബി ഐ കോടതിയില്‍ കേസിന്റെ സാക്ഷി വിസ്താരം തുടങ്ങി. ഫസല്‍ വധക്കേസില്‍ 221 സാക്ഷികളുണ്ട്. കൊടി സുനിയാണ് കേസിലെ ഒന്നാം പ്രതി.

ഫസല്‍ കൊല്ലപ്പെടുന്നത് 2006 ഒക്ടോബര്‍ 22നാണ്. പൊലീസ് അന്വേഷണത്തിലും തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഡാലോചന കുറ്റമാണ് കാരായി രാജനെതിരെ ചുമത്തിയത്. 2013ലായിരുന്നു കാരായി രാജന് ജാമ്യം കിട്ടിയത്. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചില്ല.സിബിഐ 2012 ജൂണ്‍ 22നാണ് കുറ്റപത്രം നല്‍കിയത്. പിന്നീട് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ എത്തുന്നത്.

തലശേരി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന കാരായി രാജന്‍ 20,523 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.69,743 വോട്ടുകളാണ് കാരായി രാജന്‍ നേടിയത്.കോണ്‍ഗ്രസിന്റെ സാജു കെ പി 49,220 വോട്ടുകള്‍ നേടി.ബിജെപിയ്‌ക്ക് വേണ്ടി ഒ നിധീഷ് 22,754 വോട്ടുകള്‍ നേടി.