കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി 293ല്‍ 207 സീറ്റില്‍ ജയിച്ചിട്ടും രാജിവെയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ ബംഗാള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷനും നിമയവിദഗ്ധനുമായ മഹേഷ് ജെത്മലാനി. സുപ്രസിദ്ധ നിയമവിദഗ്ധനും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച രാം ജെത്മലാനിയുടെ മകന്‍ കൂടിയാണ് മഹേഷ് ജെത്മലാനി .
താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്‌ക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തോല്‍പിച്ചതാണെന്നുമുള്ള പിടിവാശി മമത തുടരുന്ന സാഹചര്യത്തിലാണ് മഹേഷ് ജെത് മലാനിയുടെ ഈ പ്രതികരണം. “അവർ കസേരയില്‍ ഒട്ടിപ്പിടിച്ചിരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, അവരെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്” എന്നാണ് ജഠ്മലാനി പ്രതികരിച്ചത്.
മമതയുടെ ഈ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗവർണർ ഉടൻ പുറത്താക്കണം. തെരഞ്ഞെടുപ്പ് ഫലം കമ്മീഷൻ സാക്ഷ്യപ്പെടുത്തിയ നിമിഷം മുതല്‍ മമത ബാനർജി മുഖ്യമന്ത്രി അല്ലാതായി മാറിയെന്ന്ജെത്മലാനി പറഞ്ഞു. ഇപ്പോള്‍ അവർ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നത് ഒരു ‘അതിക്രമിച്ചു കയറിയ ആളെപ്പോലെ’ ആണെന്നും അദ്ദേഹം പരിഹസിച്ചു. മെയ് ഏഴാണ് മമതയ്‌ക്ക് രാജിവെയ്‌ക്കാനുള്ള അവസാന ദിവസം.
100 സീറ്റുകള്‍ ബിജെപി ‘മോഷ്ടിച്ചതാണ്’ എന്നാണ് മമത ആരോപിക്കുന്നത്. സ്വന്തം മണ്ഡലമായ ഭബാനിപൂരില്‍ തോറ്റ മമത, രാജ്ഭവനിലേക്ക് പോകില്ലെന്നും രാജിക്കത്ത് നല്‍കില്ലെന്നും വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
മമത അന്തസ്സോടെ രാജിവെക്കാൻ തയ്യാറല്ലെങ്കില്‍ ഗവർണർക്ക് അവരെ പുറത്താക്കാൻ അധികാരമുണ്ട്. ആവശ്യമെങ്കില്‍ പോലീസിനെ ഉപയോഗിച്ച് ഓഫീസില്‍ നിന്ന് ഒഴിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ മൂന്ന് ടേമുകള്‍ക്ക് ശേഷമാണ് ബംഗാളില്‍ മമത സര്‍ക്കാര്‍ നിലം പൊത്തുന്നത്.
















