Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മ്യൂണിക്ക്: മ്യൂണിക്കിന്റെ ആകാശത്ത് ഇന്ന് നിലച്ചിരി വിടരുമോ അതോ ചുവന്നുതുടക്കുമോ? ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യമാണിത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം സെമി ഫൈനല്‍ രണ്ടാം പാദമത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ കരുത്ത് ബയേണ്‍ മ്യൂണിക്ക്, പാരീ സാന്‍ ഷര്‍മെയ്‌നെ (പിഎസ്ജി) നേരിടാനൊരുങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളും വലിയ ആവേശത്തിലാണ്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.30ന് ബയേണിന്റെ തട്ടകമായ അലിയന്‍സ് അരീനയിലാണ് പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു ഇരുവരും തമ്മില്‍ പാരീസില്‍ നടന്ന ആദ്യപാദ സെമി. സ്വന്തം തട്ടകത്തില്‍ ബയേണിനെ 5-4ന് പരാജയപ്പെടുത്താന്‍ പിഎസ്ജിക്കായെങ്കിലും ഒരു ഗോളിന്റെ മാത്രം മുന്തൂക്കുമായാണ് പിഎസ്ജി മ്യൂണിക്കിലെത്തിയിരിക്കുന്നത്. രണ്ടു ഗോളുകളുടെ വ്യത്യാസത്തില്‍ ജയിക്കാനായാല്‍ ബയേണാകും കലാശപ്പോരിന് അര്‍ഹരാവുക. എന്നാല്‍, മികച്ച ഫോമിലുള്ള പിഎസ്ജിയെ അത്രവേഗം കീഴടക്കാന്‍ ബയേണിനാകില്ല.

ഡെഡ്‌ലി ട്രയോ: ഡെംബലെ- ഡൗവേ-ക്വരറ്റ്‌സ്‌ഖെലിയ

രണ്ടാം പാദത്തിലും ബയേണ്‍ ഏറ്റവും ഭയപ്പെടേണ്ടത് ഡെംബലെ- ഡൗവേ-ക്വരറ്റ്‌സ്‌ഖെലിയ ത്രയത്തെയാണ്. ആദ്യ പാദത്തില്‍ ആദ്യ മണിക്കൂറില്‍ത്തന്നെ ഈ മൂവരുമുള്‍പ്പെടുന്ന ഏഴ് ഓണ്‍ ടാര്‍ഗറ്റ് ശ്രമങ്ങളാണുണ്ടായത്. മാത്രവുമല്ല, നാല് ഗോളുകളും പിറന്നു. കഴിഞ്ഞ 31 വര്‍ഷത്തെ ചരിത്രത്തിനിടെ ബയേണ്‍ അഞ്ച് ഗോള്‍ വഴങ്ങിയ ചരിത്രമുണ്ടായിട്ടില്ല. മുന്‍ ചരിത്രങ്ങള്‍ ബയേണിന് നല്‍കുന്ന മുന്നറിയിപ്പും ചെറുതല്ല. ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ 10 തവണയില്‍ ഒമ്പതിലും ആദ്യപാദത്തില്‍ തോറ്റതിനു ശേഷം തിരിച്ചുവരവ് നടത്താനായിട്ടില്ല എന്നത് ബയേണിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. 1981-82 സീസണിലാണ് ആദ്യപാദം പരാജയപ്പെട്ട ശേഷം ബയേണ്‍ രണ്ടാംപാദ മികവില്‍ ഫൈനലിലെത്തിയിട്ടുള്ളത്. ഒമ്പത് ഗോള്‍ പിറന്ന മത്സരമായിരുന്നു ആദ്യപാദം എന്നതുകൊണ്ട് ഇരുടീമിന്റെയും പ്രതിരോധം ദുര്‍ബലമെന്ന് വ്യാഖ്യാനിക്കുന്നതില്‍ അര്‍ഥമില്ല. കാരണം, അതിലേറെ മികച്ച മുന്നേറ്റനിരയും തന്ത്രങ്ങളുമാണ് ഇരുടീമിന്റെയും എന്നതാണ് സത്യം.

അവസാനം കളിച്ച ലീഗ് ഒന്ന് പോരാട്ടത്തില്‍ ലോറന്റെയോട് സമനില വഴങ്ങിയാണ് പിഎസ്ജിയുടെ വരവ്. ബയേണാവട്ടെ, ബുന്ദസ് ലിഗയില്‍ കിരീടമുറപ്പിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ അവരും സമനില വഴങ്ങിയാണ് വരവ്.

ഈ സീസണില്‍ ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും ഒരു റിക്കാര്‍ഡിന്റെ അരികിലാണ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബാഴ്‌സയുടെ (45 ഗോളുകള്‍) റിക്കാര്‍ഡ് തകര്‍ക്കാന്‍ ഇരുടീമിനും അവസരം കൈവിന്നിട്ടുണ്ട്. ഈ സീസണില്‍ പിഎസ്ജി 43 ഗോളുകള്‍ നേടിയപ്പോള്‍ ബയേണ്‍ 42 ഗോളുകളും അടിച്ചുകൂട്ടിയിട്ടുണ്ട്. 1999-00 സീസണിലാണ് ബാഴ്‌സ 45 ഗോളുകള്‍ നേടിയത്.

ടീം വാര്‍ത്തകള്‍
ബയേണ്‍ മ്യൂണിക്കിനെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ വാര്‍ത്ത അവരുടെ ഒരു താരത്തിനും പരിക്കില്ല എന്നതാണ്. യുവ താരം ലെന്നാര്‍ട്ട് കാളും പരിക്ക് ഭേദമായി ടീമിലെത്തിയത് അവര്‍ക്ക് ഗുണകരമാകും. സെര്‍ജി ഗ്നാബ്രിയും റാഫേല്‍ ഗുരെയ്‌റോയും ആദ്യ ഇലവനിലുണ്ടാകും. നോയറും കെയ്‌നും ഡേവിസുമൊക്കെ ടീമിലിടം നേടും.

അതേസമയം, പിഎസ്ജിയെ ചില താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. ആദ്യപാദത്തില്‍ പരിക്കേറ്റ അവരുടെ ഫുള്‍ ബാക്കായ സൂപ്പര്‍ താരം അഷറഫ് ഹക്കീമി ഇന്നു കളിക്കില്ല. വാറന്‍ സയറെ എമെറിയാകും പകരക്കാരനാവുക. ഫാബിയന്‍ റൂയസ്, വിട്ടിഞ്ഞ ജാവോ നെവസ് എന്നവരും പ്രതിരോധനിരയിലുണ്ടാകും.

സാധ്യതാ ഇലവന്‍
ബയേണ്‍ മ്യൂണിക്ക്: നൂയര്‍, സ്റ്റാനിസിക്, ഉപമെക്കാനോ, ടാഹ്, ഡേവീസ്, മിമിഷ്, പാവ്‌ലോവിച്ച്, ഒലിസെ, മുസിയാല, ഡിയാസ്, കെയ്ന്‍.

പിഎസ്ജി: സെഫാനോവ്, സയിറെ എമെറി, മാര്‍ക്കിഞ്ഞോസ്, പാച്ചോ, മെന്‍ഡസ്, റൂയിസ്, വിട്ടിഞ്ഞ, നെവസ്, ഡൗവെ, ഡെംബലെ, ക്വരെറ്റ്‌സ്‌ഖെലിയ.

Recent Posts