ന്യൂദല്‍ഹി: പ്രതിരോധരംഗത്ത് ബ്രഹ്മോസില്‍ നിന്നുള്ള വരുമാനം മാത്രം 5200 കോടി രൂപ കവിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനം (ഡിആര്‍ഡിഒ-ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ). വിദേശരാജ്യങ്ങളിലേക്ക് ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി ചെയ്തും ഉല്‍പാദനം വര്‍ധിപ്പിച്ചുമാണ് ഈ നേട്ടം കൊയ്തതെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
പ്രതിരോധരംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കി സ്വന്തം ആവശ്യത്തിനുള്ള ആയുധങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍. 2025-26 കാലഘട്ടത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ 4000 കോടി രൂപയ്‌ക്ക് കയറ്റുമതി ചെയ്തിരുന്നു. ലോക വിപണിയിൽ ബ്രഹ്മോസിന്റെ സാന്നിധ്യം ക്രമാനുഗതമായി വളരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചിട്ടുള്ള ഗണ്യമായ പ്രതിരോധ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഫിലിപ്പൈന്‍സായിരുന്നു ബ്രഹ്മോസിന്റെ ആദ്യ വിദേശ കസ്റ്റമര്‍. ഇവിടെക്ക് ഇന്ത്യ ബ്രഹ്മോസ് കയറ്റുമതി ചെയ്യുകയും ചെയ്തു. ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവരുമായുള്ള കയറ്റുമതി ചര‍്ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഫിലിപ്പൈന്‍സില്‍ നിന്നു തന്നെ ഇന്ത്യ കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നുണ്ട് . ഇതോടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ബ്രഹ്മോസിന് വലിയ ആധിപത്യം ലഭിക്കുന്നു. യുഎഇ, തായ്ലാന്‍റ്, മലേഷ്യ, ചിലി, ദക്ഷിണാഫ്രിക്ക എന്നിവയും ബ്രഹ്മോസിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രഹ്മോസ് നിര്‍മ്മാണത്തിന് വേണ്ടി പുതുതായി ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ആരംഭിച്ച നിര്‍മ്മാണയൂണിറ്റ് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ മിസൈലുകളുടെ ആദ്യ ബാച്ച് പുറത്തിറക്കാൻ തുടങ്ങിയെന്ന് ഡിആർഡിഒ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ സായുധ സേനയുടെ എല്ലാ ആവശ്യങ്ങളും ബ്രഹ്മോസ് എയ്‌റോസ്‌പേസ് നിറവേറ്റുന്നുണ്ടെന്നും ഡിആര്‍ഡിഒ അറിയിച്ചു.
















