ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം മൂന്നാമതും വിജയം കുറിച്ചതോടെ വീണ്ടും നായകനായി തിളങ്ങുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അഭിഭാഷകന്‍, വാഗ്മി, രാഷ്‌ട്രീയ ചാണക്യന്‍, മികച്ച ഭരണാധികാരി… ആസാം മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ പോരാ.
ദേശീയതയുടേയും വികസനത്തിന്റെയും മുഖമായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ഉണ്ടായിരുന്നത്. ഫലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ വിഘടനവാദ-പ്രീണന രാഷ്‌ട്രീയവും ബിജെപിയുടെ ദേശീയതയിലൂന്നിയ വികസന രാഷ്‌ട്രീയവും തമ്മിലായിരുന്നു മല്‍സരം. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്നേ തന്നെ പ്രചരണത്തിനു തുടക്കം കുറിച്ച ഹിമന്തയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ബിജെപിക്കു വ്യക്തമായ മേല്‍ക്കൈ നല്‍കിയിരുന്നു. ഏതൊരു സാധാരണക്കാരനും എപ്പോഴും വിളിപ്പുറത്തുണ്ടാവുക എന്നതായിരുന്നു ആദ്യമായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ത്തന്നെ ഹിമന്ത മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റു നേതാക്കള്‍ക്കും നല്‍കിയ നിര്‍ദേശം. അതിലൂടെ ആസാമില്‍ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടി.ബുത്ത് തലം മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഗൃഹസമ്പര്‍ക്കങ്ങള്‍ നടത്തിയും മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ കളംനിറഞ്ഞതോടെ ജനങ്ങള്‍ മൂന്നാമതും ബിജെപിക്കൊപ്പം നിന്നു.
പത്തു വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഹിമന്തയുടെ സംഘം വോട്ടഭ്യര്‍ത്ഥിച്ചത്. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തേയിലത്തോട്ടം തൊഴിലാളികള്‍ക്കും അടക്കം നിരവധി പദ്ധതികളാണ് ഇക്കാലയളവില്‍ നടപ്പിലാക്കിയത്. മുഖ്യമന്ത്രിയായതിന് ശേഷം ഹിമന്ത നിരവധി ക്ഷേമ, വികസന പദ്ധതികള്‍ സ്ത്രീകള്‍ക്ക് മാത്രമായി ആരംഭിച്ചു. ഇതിനാല്‍ത്തന്നെ തങ്ങളുടെ വിളിപ്പുറത്തു തന്നെ മുഖ്യമന്ത്രിയുണ്ടെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. സംസ്ഥാനത്തെ 60 ശതമാനത്തോളം സ്ത്രീകള്‍ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ സ്ത്രീകള്‍ക്കും മാസം 1250 രൂപ സ്വന്തം അക്കൗണ്ടില്‍ ലഭിക്കുന്നു.
1969 ഫെബ്രു. ഒന്നിന് ആസാമിലെ ജോര്‍ഹട്ടില്‍ കൈലാഷ് നാഥ് ശര്‍മ്മയുടെയും മൃണാളിനി ദേവിയുടെയും മകനായി ജനിച്ച ഹിമന്ത, 1985ല്‍ ഗുവാഹത്തിയിലെ കാംരൂപ്
അക്കാദമിയില്‍ നിന്ന് സീനിയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ ശേഷം കോട്ടണ്‍ കോളജില്‍ നിന്ന് 1990ല്‍ ബിരുദവും ഗുവാഹത്തി സര്‍വകലാശാലയില്‍ നിന്ന് 1992ല്‍ രാഷ്‌ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി. ഗുവാഹത്തിയിലെ ഗവ. ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും ഗുവാഹത്തി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. ഇതിന് ശേഷമായിരുന്നു രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശം.
കോണ്‍ഗ്രസ് അംഗമായിരുന്നു. 2001 മുതല്‍ എംഎല്‍എ. ജലൂക്ബാരിയാണ് മണ്ഡലം. 2015 ഫെബ്രുവരിയിലാണ് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്‌ട്രീയം മടുത്ത് ബിജെപിയില്‍ ചേര്‍ന്നത്. ഇന്നു ദേശീയതയുടെ കരുത്തുറ്റ വക്താവാണ് ഈ നേതാവ്.
2002 മുതല്‍ 2014 വരെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രി. തരുണ്‍ ഗൊഗോയ്‌യുമായുള്ള കടുത്ത ഭിന്നതയാണ് പാര്‍ട്ടി വിടാനുള്ള മറ്റൊരു കാരണം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഭരണം പിടിച്ചത്. സര്‍വ്വാനന്ദ് സോനോവാളായിരുന്നു മുഖ്യമന്ത്രി. 2021ല്‍ സോനോവാളിനെ കേന്ദ്രമന്ത്രിയും ഹിമന്തയെ മുഖ്യമന്ത്രിയുമാക്കി. മികച്ച മുഖ്യമന്ത്രിയായി മാറിയ അദ്ദേഹത്തിന്റെ ഭരണത്തില്‍ ആസാം വളര്‍ന്നു. കേന്ദ്ര പദ്ധതികള്‍ കൃത്യമായി നടപ്പാക്കി. നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങളിലടക്കം എടുത്ത കടുത്ത നിലപാട് അദ്ദേഹത്തെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി. ഇക്കുറി ആകെയുള്ള 126 സീറ്റില്‍ 102 സീറ്റുകളുമായാണ് ബിജെപിഅധികാരത്തുടര്‍ച്ച നേടിയത്.
2001ല്‍ ജലുക്ബാരി നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഹിമന്ത 2006, 2011, 2016, 2021 എന്നീ വര്‍ഷങ്ങളിലും തുടര്‍ച്ചയായി വിജയിച്ചു. ഇത്തവണത്തെ ജയത്തോടെ ആറാം തവണ അതേ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സംസ്ഥാന മന്ത്രിസഭയില്‍ 2001 മുതല്‍ 2021 വരെ കൃഷി, ആസൂത്രണം, വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2021 മെയ് 10ന് ആസാമിന്റെ 15-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സീറ്റ് നില 2016
എന്‍ഡിഎ – 86
കോണ്‍ഗ്രസ് സഖ്യം -26
2021
എന്‍ഡിഎ – 75
കോണ്‍ഗ്രസ് സഖ്യം -50
2026
എന്‍ഡിഎ – 102
കോണ്‍ഗ്രസ് സഖ്യം -24
നിലംതൊടാതെ ഇന്‍ഡി മുന്നണി
മൂന്നാം തവണയും ആസാമില്‍ നിലംതൊടാതെ ഇന്‍ഡി മുന്നണി തകര്‍ന്നുവീണു. ഏറെക്കാലം ഭരണം കൈയടക്കിയിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികളെ അണിനിരത്തി ന്യൂനപക്ഷ പ്രീണനം അടക്കം പയറ്റിയിട്ടും അവരെ ആസാം ജനത തള്ളിക്കളഞ്ഞു. വികസനത്തെ വിട്ട്, വര്‍ഗീയത പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്നാല്‍ ആസാമിന്റെ മണ്ണില്‍ വര്‍ഗീയതക്ക് സ്ഥാനമില്ലെന്നും വികസനത്തിനാണ് പ്രാധാന്യമെന്നും ജനങ്ങള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ആസാം കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയിയാണ് ഇന്‍ഡി മുന്നണിയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും പ്രചരണത്തിനിറങ്ങിയെങ്കിലും അതൊന്നും വിലപ്പോയില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) പാര്‍ട്ടിയുമായി മാത്രം സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് 79 സീറ്റുകള്‍ നേടി അവര്‍ ഭരണത്തിലെത്തി. ബിജെപിക്ക്് 5 സീറ്റുകള്‍ മാത്രമാണ് അന്ന് ലഭിച്ചത്. എന്നാല്‍ 2016ല്‍ തോല്‍വി മണത്ത കോണ്‍ഗ്രസ് പല പാര്‍ട്ടികളേയും കൂടെ ചേര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിനു മുന്നില്‍ അടിയറവ് പറഞ്ഞു. അടുത്ത ഊഴത്തിലും ബിജെപി വിജയം നിലനിര്‍ത്തുകയും ചെയ്തു.















