ആലപ്പുഴ: കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍ എന്ന പരിവേഷവുമായാണ് രണ്ടര പതിറ്റാണ്ട് സിപിഎമ്മിനെ അടക്കി ഭരിച്ച പിണറായി വിജയന്റെ പതനം. പാര്‍ട്ടിയും പ്രത്യയശാസ്ത്രവുമാണ് വലുതെന്ന് അണികള്‍ നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുകയാണ് സിപിഎം നേരിട്ട ഈ കനത്ത പരാജയത്തിലൂടെ. കഴിഞ്ഞ ഒരു പതിറ്റാണ്ട് സിപിഎമ്മില്‍ പിണറായിസവും വ്യക്തിപൂജയും മാത്രമാണ് നടന്നത്.
ക്യാപ്റ്റന്‍, കാരണഭൂതന്‍, കാലംകാത്തുവെച്ച കര്‍മ്മയോഗി, ദൈവം കേരളത്തിന് നല്‍കിയ വരദാനം തുടങ്ങി ഒരു പിടി വിശേഷണങ്ങളാണ് പാര്‍ട്ടി നേതാക്കള്‍ പിണറായി വിജയന് നല്‍കിയത്. തിരുവാതിര, ഡോക്യുമെന്ററി തുടങ്ങിയ വാഴ്‌ത്തുപാട്ടുകള്‍ വേറെ. ഒടുവില്‍ പടിയിറക്കം, പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ട്. സ്വജനപക്ഷപാതം, ധാര്‍ഷ്ട്യം, ആസൂത്രിത കൊള്ള… കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ പിണറായി ഭരണത്തെ ഈ വാക്കുകളില്‍ വിശേഷിപ്പിക്കാം.
സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടാകാത്തവിധം ഭരണകൂടത്തിന്റെ അഹങ്കാരത്തിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുമുള്ള കനത്ത പ്രഹരമാണ് ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ഭരണം എന്ന മോഹവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി കടപുഴകി വീണു. വ്യക്തി കേന്ദ്രീകൃതമായ ഭരണശൈലിക്കും ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിക്കും ജനം നല്‍കിയ തിരിച്ചടി ബംഗാളിലും, ത്രിപുരയിലും എന്നത് പോലെ ഇവിടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യത്തിന്റെ തുടക്കമാകാനാണ് സാധ്യത.
പാര്‍ട്ടിയില്‍ തന്റെ ആധിപത്യത്തിന് നേരെ വിരല്‍ ചൂണ്ടാന്‍ ഇടയുള്ള മുഴുവന്‍ നേതാക്കളെയും വെട്ടിനിരത്തി, സ്തുതിപാഠകരെ മാത്രം ഇരുവശങ്ങളിലും നിര്‍ത്തിയായിരുന്നു പിണറായി വിജയന്റെ പാര്‍ട്ടി ഭരണം. പിആര്‍ വര്‍ക്കിലൂടെയും, പരസ്യങ്ങളിലൂടെയും അധികാരതുടര്‍ച്ച നേടാമെന്ന പ്രതീക്ഷയായിരുന്നു ഇടതുപക്ഷത്തിനുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ തന്നെ സിപിഎം നീക്കം പാളി. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ വ്യാപക അമര്‍ഷമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. പിണറായി വിജയന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയായിരുന്നു സിപിമ്മിന്റേത്. കേരളത്തില്‍ നിന്നുള്ള രണ്ട് പിബി അംഗങ്ങളുടെയും ഭാര്യമാരെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ നേതൃത്വത്തെ പൂര്‍ണമായും തന്റെ വരുതിക്ക് കൊണ്ടു വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍ തുടങ്ങിയ നേതാക്കളെ ഒതുക്കിയും, ജനകീയ അടിത്തറയുള്ള നേതാക്കളെ മാറ്റിനിര്‍ത്തുകയും, ആശ്രിതരെ നിലനിര്‍ത്തിയുള്ള ശൈലിക്കെതിരെയുള്ള വിധിയെഴുത്താണ് പാര്‍ട്ടിക്കോട്ടകളില്‍ പോലുമുണ്ടായത്. കെ.കെ. ശൈലജയെ പോലെയുള്ള നേതാക്കളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി. ജി. സുധാകരന്‍. തോമസ് ഐസക്ക് തുടങ്ങി വ്യക്തിപ്രഭാവമുള്ള നേതാക്കള്‍ ഉയര്‍ന്നുവരുന്നത് തടയാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഇടയുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി എന്ന് മാത്രമല്ല, മരുമകന് ഭീഷണിയായി മാറാന്‍ സാധ്യതയുള്ള എ. എന്‍. ഷംസീര്‍, എം. സ്വരാജ് തുടങ്ങിയ യുവനേതാക്കളെയും ഒതുക്കി. ജി. സുധാകരന്റെ മാതൃകയില്‍ കുടുതല്‍ നേതാക്കള്‍ വിമത ശബ്ദം ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്. മുന്‍പൊന്നും ഇല്ലാത്ത വിധത്തില്‍ സിപിഎമ്മില്‍ അസംതൃപ്തി പടരുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും നിറഞ്ഞു നിന്ന് ധാര്‍ഷ്ട്യമാണ് ഈ പരാജയത്തിന്റെ പ്രധാന കാരണം. ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘വീട്ടില്‍ പോയി ചോദിക്കൂ’ എന്ന മട്ടിലുള്ള പരിഹാസങ്ങള്‍ ജനങ്ങളെ സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകറ്റി.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി പാര്‍ട്ടിയെ അടക്കി ഭരിക്കുന്ന പിണറായിസത്തിനെതിരെ മുന്‍പ് വിരല്‍ ചൂണ്ടാന്‍ ഒരു വിഎസ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വിനീത വിധേയന്‍മാര്‍ മാത്രമാണുള്ളത്. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ ശബ്ദങ്ങളെ 2021ലെ തെരഞ്ഞെടുപ്പില്‍ തന്നെ പല മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഒതുക്കി. എന്നാല്‍ ഇത്തവണ ഇഷ്ടക്കാര്‍ക്കായി മാനദണ്ഡങ്ങള്‍ ഒഴിവാക്കി ടേം നിബന്ധനയും മാറ്റി. മൂന്നൂം നാലും തവണ തുടര്‍ച്ചയായി പലരും മത്സരിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനം എറ്റെടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ എന്ന് കണ്ടറിയണം. പാര്‍ട്ടിയെ പൂര്‍ണമായി അടക്കി ഭരിക്കുന്ന പിണറായി വിജയന്‍, പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിയുടെ തലയില്‍ വെച്ച് മുഖം രക്ഷിക്കാനാണ് സാധ്യത. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എം. വി. ഗോവിന്ദനാകട്ടെ പരാജയത്തിന്റെ റിക്കാര്‍ഡ് മാത്രമെയുള്ളു. ഗോവിന്ദന്റെ നേതൃത്വത്തില്‍ നേരിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലും, തദ്ദേശതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിണറായി വിജയന്റെ നിഴലായിനിന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തുകയും. ചിലരെ യുഡിഎഫില്‍ എത്തിക്കുകയും, സ്വന്തം ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്ത ഗോവിന്ദന് ഈ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടാല്‍ സമ്പൂര്‍ണ പരാജയമായി മാറി.
















