ആലപ്പുഴ: അവസാന തരി കനലും അണഞ്ഞു, സിപിഎം ദേശീയ രാഷ്‌ട്രീയത്തില്‍ അപ്രസക്തമാകുന്നു. ഒരു കാലത്ത് ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിക്കുകയും, പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ നിയന്ത്രിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സമ്പൂര്‍ണമായി പതനത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രിക്കസേര വരെ സിപിഎം നേതാവിന് വാഗ്ദാനം ചെയ്തിരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറി.
വൈദേശിക ചിന്താഗതികളെ തൂത്തെറിഞ്ഞ് ഭാരതം ദേശീയതക്കൊപ്പം കുതിച്ചു തുടങ്ങിയതോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുഖ്യധാരയില്‍ നിന്ന് തൂത്തെറിയപ്പെട്ടു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സിപിഎം ഏതെങ്കിലും ഒരു സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്നു. ഇനിയുള്ള കാലം ഒരു സംസ്ഥാനത്തെങ്കിലും അധികാരത്തിലെത്താമെന്നത് സിപിഎമ്മിന് സ്വപ്‌നമായി മാറുന്നു. 1957ല്‍ കേരളത്തിലാണ് ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ ആദ്യമായി അധികാരത്തില്‍ വരുന്നത്. 2026ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് പരാജയപ്പെട്ടതോടെ സിപിഎം സമ്പൂര്‍ണമായി ദേശീയരാഷ്‌ട്രീയത്തില്‍ നിന്ന് പിന്തള്ളപ്പെടുന്നു എന്നതാണ് സവിശേഷത. ഒരുകാലത്ത് പഞ്ചാബ്, മഹാരാഷ്‌ട്ര, ബീഹാര്‍, ആന്ധ്രപ്രദേശ്, ഹരിയാന തുടങ്ങി ഒരു ഡസനോളം സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യവും, കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ ഭരണം കയ്യാളുകയും ചെയ്ത സിപിഎം ഇന്ന് ഇനി നിലനില്‍പ്പിനായി പോരാടേണ്ട ഗതികേടിലായി. മലയാളിയായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം. എ. ബേബിക്കാണ് ദുരിതകാലത്ത് പാര്‍ട്ടിയെ നയിക്കേണ്ട ബാധ്യത. കേരളം കൂടി കൈവിട്ടതോടെ പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറയ്‌ക്ക് പോലും ഇടിവ്തട്ടാനാണ് സാധ്യത.
തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലേറിയവര്‍ പുതിയ മുതലാളിമാരാകുകയും, ദേശീയതാല്‍പ്പര്യങ്ങള്‍ക്കെതിരെ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് സിപിഎമ്മിന് ദേശീയ തലത്തില്‍ തന്നെയുണ്ടായ തിരിച്ചടിക്ക് പ്രധാനകാരണം. തുടര്‍ഭരണങ്ങള്‍ സിപിഎമ്മിനെ നാശത്തിലേക്ക് നയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയെങ്കിലും കടക്കെണിയിലേക്ക് മാത്രമാണ് നയിക്കാനായത്.
1977ല്‍ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഎമ്മും ജ്യോതിബസുവും ബംഗാളില്‍ അധികാരത്തിലെത്തുന്നത്. അന്നുതൊട്ട് സ്വയം വിരമിക്കുന്നതുവരെ ബസു ബംഗാള്‍ ഭരിച്ചു. അഴിമതിയും സെല്‍ഭരണവുമാണ് അവിടെ നടന്നത്. നന്ദിഗ്രാമിലും സിംഗൂറിലും ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ 34 വര്‍ഷത്തെ തുടര്‍ച്ചയായ കമ്മ്യൂണിസ്റ്റ് ഭരണത്തെ കടപുഴക്കി. 2011ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തകര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തി. 2021ല്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോ ഇടതുമുന്നണിക്കോ ഒരു സീറ്റുപോലും നേടാനായില്ല.
ബംഗാളിന് സമാനമായ പ്രതിസന്ധിയാണ് സിപിഎം ത്രിപുരയിലും നേരിടുന്നത്.
സിപിഎമ്മിന്റെ ദുര്‍ഭരണത്തെ ബിജെപിയാണ് 2018ല്‍ തകര്‍ത്തത്. മൂന്ന് പതിറ്റാണ്ടോളം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഎം ആദ്യം പ്രതിപക്ഷത്തേക്കും പിന്നീട് ചിത്രത്തില്‍ നിന്ന് തന്നെ തഴയപ്പെടുന്ന സ്ഥിതിയിലേക്കും എത്തി. അത് തന്നെയാണ് ത്രിപുരയിലും ആവര്‍ത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി പരസ്യസഖ്യത്തില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ബിജെപി ഭരണതുടര്‍ച്ച നേടിയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും സിപിഎമ്മിന് നഷ്ടമായി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആകെ ലഭിച്ചത് കേവലം 1.76 ശതമാനം വോട്ട് മാത്രമാണ്. രാജസ്ഥാനിലെ സിക്കാറില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ലമെന്റിലേയ്‌ക്ക് ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് നിലവില്‍ സിപിഎഎമ്മിന് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനായത്. രാജ്യത്തെ ആകെ സംസ്ഥാന അസംബ്ലികളില്‍ സിപിഎഎമ്മിന്റെ സാന്നിധ്യം കേവലം 81 സീറ്റുകള്‍ മാത്രമായിരുന്നു അതില്‍ 62 സീറ്റുകള്‍ കേരളത്തില്‍ നിന്നും 11 സീറ്റുകള്‍ ത്രിപുരയില്‍ നിന്നുമായിരുന്നു. തമിഴ്നാട്ടില്‍ രണ്ട് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. മഹാരാഷ്‌ട്രയിലും ജമ്മു-കശ്മീരിലും ഒരു സീറ്റ് വീതമുണ്ട്. ദേശീയ പാര്‍ട്ടി പദവി തുടരാന്‍ കാരണം മൂന്നു സംസ്ഥാനങ്ങളില്‍ തമിഴ്നാട്ടിലും ത്രിപുരയിലും കേരളത്തിലും സിപിഎമ്മിനെ സംസ്ഥാന പാര്‍ട്ടിയായി കണക്കാക്കുന്നത് കൊണ്ടും രാജസ്ഥാനില്‍നിന്ന് ഒരു സീറ്റ് പാര്‍ലമെന്റിലേയ്‌ക്ക് ലഭിച്ചതിനാലും മാത്രമാണ്. കേരളത്തില്‍ കനത്ത തിരിച്ചടി ലഭിച്ചതോടെ ദേശീയ പാര്‍ട്ടി പദവിയും ചോദ്യം ചെയ്യപ്പെടാം.
1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നുവന്ന പേര് ജ്യോതി ബസുവിന്റേതായിരുന്നു. എന്നാല്‍ സിപിഎം തീരുമാനിച്ചത് ജ്യോതിബസു പ്രധാനമന്ത്രിയാകണ്ട എന്നാണ്.
ആ തീരുമാനത്തെ പിന്നീട് ജ്യോതിബസു വിശേഷിപ്പിച്ചത് ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്നാണ്. ഇന്‍ഡി മുന്നണിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസിന്റെ വാലാക്കി സിപിഎമ്മിനെ മാറ്റിയ നേതൃത്വം വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കുകായണ്. എം. എ. ബേബിക്കാണ് ഇന്ന് അതിന്റെ നേതൃത്വം എന്ന് മാത്രം.
ഭാരത രാഷ്‌ട്രീയ ഭൂപടത്തില്‍ നിന്ന് കമ്മ്യൂണിസം നാമാവശേഷമാവുകയാണ്. അധികാരവും, ജനപിന്തുണയില്ലാത്ത പാര്‍ട്ടിയെ എത്രനാള്‍ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിക്ക് നയിക്കാനാകും എന്നത് കണ്ടറിയണം.
















