Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: ശക്തമായ മത്സരം നടന്ന ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളില്‍ യുഡിഎഫും, ഏഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വിജയിച്ചു. രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തി. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാംസ്ഥാനത്തുള്ളത്.

2021ല്‍ മണ്ണാര്‍ക്കാട്, പാലക്കാട് മണ്ഡലങ്ങളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ തൃത്താല, കോങ്ങാട്, ചിറ്റൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. മന്ത്രി എം.ബി. രാജേഷ്, കെ. ശാന്തകുമാരി എംഎല്‍എ എന്നിവര്‍ തോല്‍ക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് നിന്ന് മത്സരിച്ച നിലവിലെ എംഎല്‍എ എന്‍. ഷംസുദീന്‍ തുടര്‍ച്ചയായി നാലാംതവണയാണ് വിജയിക്കുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.

രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി 62,199 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ 49,052 വോട്ടാണ് നേടിയത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍. റസാഖ് 33,931 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.

2024ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് 58389, ബിജെപിയുടെ സി. കൃഷ്ണകുമാറിന് 39549, എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി
പി. സരിന് 37,293 വോട്ടും ലഭിച്ചിരുന്നു.

2021ല്‍ യുഡിഎഫിലെ ഷാഫി പറമ്പിലിന് 54,079 വോട്ടും, ബിജെപിയുടെ മെട്രോമാന്‍ ഇ. ശ്രീധരന് 50,220 വോട്ടുകളും, എല്‍ഡിഎഫിലെ സി.പി. പ്രമോദിന് 36,433 വോട്ടുമാണ് ലഭിച്ചത്. അന്ന് വെറും 3859 വോട്ടുകള്‍ക്കാണ് ബിജെപിക്ക് വിജയം നഷ്ടമായത്.

ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതോടെ യുഡിഎഫിന് പാലക്കാട് മണ്ഡലത്തില്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു.

എന്നാലിത്തവണ ബിജെപിയുടെ വിജയം ഉറപ്പായതോടെ സിപിഎമ്മും കോണ്‍ഗ്രസും പാലക്കാട് ധാരണയിലെത്തുകയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സിപിഎമ്മിന്റെ വോട്ടില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നത് ഇതിലൂടെ വ്യക്തമാണ്. 2024ലെ ഉപതെരഞ്ഞെടുപ്പിലും, 2021ലെ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ട് ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചില്ല. ബിജെപിയുടെ വിജയം തടയിടാന്‍ ശ്രമം നടന്നുവെന്നതിന് തെളിവാണിത്.

മലമ്പുഴ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ സി. കൃഷ്ണകുമാറാണ് രണ്ടാംസ്ഥാനത്ത്. കടുത്ത മത്സരം നടന്ന ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മേജര്‍ രവി രണ്ടാംസ്ഥാനത്തായിരുന്നു. അവസാന മൂന്ന് റൗണ്ട് ഫലം വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശി രണ്ടാംസ്ഥാനത്തെത്തുകയായിരുന്നു. എല്ലാ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്.

Recent Posts