
കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍, വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ഹിന്ദുക്കളുടെ പരിപാവനമായ, യുവതികള്‍ക്ക് പ്രവേശനം നിഷിദ്ധമായിട്ടുള്ള, ശബരിമലയില്‍ പിടിച്ചുകയറ്റിയത്. അങ്ങനെ പരമപവിത്രമായ സന്നിധാനത്തെ അശുദ്ധമാക്കി.
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചെന്ന് ഇവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത് എന്നാണ് സഖാവ് പിണറായി വിജയന്‍ പുച്ഛത്തോടെ ശ്രീകോവിലിലേക്ക് കൈചൂണ്ടി ആരാഞ്ഞത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ കൈക്കുമ്പിളില്‍ തീര്‍ത്ഥം വാങ്ങി നിലത്ത് ഒഴിച്ചു കളഞ്ഞതും ഭക്തര്‍ മറക്കില്ല. ക്ഷേത്രത്തില്‍ പാര്‍ട്ടിയുടെ വിപ്ലവഗാനങ്ങള്‍ പാടിച്ചതും, ക്ഷേത്ര സംസ്‌കാരത്തെ അവഹേളിച്ചതും ആരും മറന്നിട്ടില്ല. ഹിന്ദു ആരാധനാമൂര്‍ത്തികളെ ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ളവര്‍ അവഹേളിച്ചപ്പോള്‍ അവരെ സംരക്ഷിച്ചതും അവര്‍ക്ക് ആവേശം പകര്‍ന്നതും കമ്മ്യൂണിസ്റ്റുകളായിരുന്നു. ഹിന്ദുവിരുദ്ധരായ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനങ്ങള്‍ നല്‍കിയ ചുട്ടമറുപടിയാണ് തെര. ഫലം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായതിനേക്കാള്‍, വമ്പന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചത്.
എം.കെ. സ്റ്റാലിന്റെയും മകന്‍ ഉദയനിധി സ്റ്റാലിന്റെയും കാര്യവും വ്യത്യസ്ഥമല്ല. സനാതന ധര്‍മ്മം മലമ്പനി, ഡെങ്കു, കൊറോണ എന്നീ പകര്‍ച്ചവ്യാധി പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിന്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇത് രാജ്യമെങ്ങും വലിയ വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടുമില്ല. ഇസ്ലാമിസ്റ്റുകളെയും പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍രെയും കൂടെക്കൂട്ടിയ സ്റ്റാലിന്‍ പാസ്റ്റര്‍മാര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു നല്‍കി. തിരുപ്രംകുണ്ഡ്രം ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവു പോലും കാറ്റില്‍പ്പറത്തി, ദീപം തെളിക്കുന്നത് തടഞ്ഞ സ്റ്റാലിന്‍ സര്‍ക്കാര്‍, വഖഫ് നിയമത്തിന്റെ പേരില്‍ ക്ഷേത്രഭൂമിയടക്കം ഇസ്ലാമിസ്റ്റുകള്‍ കൈയേറിയിട്ടും അതിനെ അനുകൂലിക്കുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായുമില്ല. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിനു സമീപം ദര്‍ഗയില്‍ നമാസ് നടത്തുന്നതിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതിന് സംരക്ഷണവുമേകി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റമ്പിയത്.
മമതയും അങ്ങേയറ്റത്തെ ഹിന്ദുവിരുദ്ധതയാണ് കാണിച്ചിരുന്നത്. ശ്രീരാമകൃഷ്ണ മിഷനിലെയടക്കം സംന്യാസിമാരെ അവഹേളിച്ച് പ്രസംഗിച്ച മമത ഇസ്ലാമിസ്റ്റുകള്‍ക്കു വേണ്ടി ഈ സംഘടനകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2025 മാര്‍ച്ചില്‍ ഒരു പൊതുപരിപാടിയില്‍ ഹിന്ദുമതം കെട്ട മതമാണെന്നാണ് മമത വിശേഷിപ്പിച്ചത്. മുഹറത്തിന് സൗകര്യം ഒരുക്കാന്‍ വേണ്ടി ദുര്‍ഗാ പൂജാ സമയത്ത് വിഗ്രഹ നിമജ്ജനത്തിന് മമത നിയന്ത്രണം ഏര്‍പ്പെടുത്തിയതും വലിയ വിവാദമായിരുന്നു. രാമനവമി, ദുര്‍ഗാപൂജകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിച്ചതും മമതയാണ്. മമതയുടെ ഹിന്ദുവിരുദ്ധത ബംഗാളില്‍ വലിയ ചര്‍ച്ച തന്നെ ആയിട്ടുണ്ട്. പിണറായിയും മമതയും ഒരുതരത്തില്‍ ജയിച്ചുവെങ്കിലും അവരുടെ പാര്‍ട്ടികള്‍ തോറ്റു തുന്നംപാടി. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ മാത്രമല്ല ഡിഎംകെയും തോറ്റു.
ശബരിമലയിലെ കട്ടിളപ്പാളി അടക്കം കട്ടതും അത് വിറ്റു കാശാക്കിയതും എല്ലാം സിപിഎം ഭരണകാലത്താണ്. സിപിഎം നേതാക്കളായ എ. പദ്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരായിരുന്നു ആ സമയങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍, സിപിഐ നേതാവ് കെ.പി. ശങ്കരദാസ് അന്ന് ദേവസ്വം അംഗമായിരുന്നു. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി.