തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മംഗലാപുരം യാത്ര രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദത്തിന് തിരികൊളുത്തുന്നു. എസ്ഡിപിഐ പേജിൽ ഇതിന്റെ പേരിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ യാത്രയില്‍ കര്‍ണാടകയിലെ എന്‍ഡിഎ നേതാക്കളുമായി സതീശന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.മെയ് ഒന്നിനാണ് വി.ഡി. സതീശന്‍ മംഗലാപുരത്തെ പ്രമുഖ എന്‍ഡിഎ നേതാവും ജെഡിഎസ് എംഎല്‍സിയുമായ ബി.എം. ഫറൂക്കിന്റെ വസതിയില്‍ എത്തിയത്.
കര്‍ണാടകയില്‍ ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ ജെഡിഎസ് നേതാവുമായി സതീശന്‍ നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സൂചന.കൂടിക്കാഴ്ചയില്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ള മുന്‍ എംഎല്‍എ മൊയ്തീന്‍ ബാബയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നവരുടെ പശ്ചാത്തലമാണ് സതീശനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.സതീശനോടൊപ്പം യാത്ര ചെയ്ത സംഘത്തില്‍ സ്വര്‍ണ്ണപ്പാളി കേസില്‍ പോലീസ് ചോദ്യം ചെയ്ത റെജി എന്ന വ്യക്തിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
യാത്രാ വിവരങ്ങള്‍ ഉള്‍പ്പെട്ട സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശന്‍ പിടിമുറുക്കുന്നതിനിടെയുണ്ടായ ഈ ‘സന്ദര്‍ശനം’ പാര്‍ട്ടിക്കുള്ളിലെ സതീശന്‍ വിരുദ്ധര്‍ ആയുധമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ലഭിച്ചതായാണ് വിവരം.സതീശനോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ബി.എം. ഫറൂഖും മൊയ്തീന്‍ ബാബയും മുന്‍പ് കോണ്‍ഗ്രസ് പാളയത്തിലുണ്ടായിരുന്നവരാണ്. പിന്നീട് ഇവര്‍ എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിലും ബിജെപി അനുകൂല നിലപാടുകളിലേക്കും മാറുകയായിരുന്നു.
















