ഗാസിയാബാദ്: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. മഹാത്മാഗാന്ധിയുടെ സ്വഭാവത്തിന്റെ ഒരു അംശവും രാഹുൽ ഗാന്ധിക്ക് ഇല്ലാത്തതിനാൽ, അദ്ദേഹത്തിന്റെ പേരിൽ നിന്ന് “ഗാന്ധി” എന്ന വാക്ക് നീക്കം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രമോദ് കൃഷ്ണം പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പ്രതിപക്ഷത്തിന് പോലും അറിയാമെന്നും പ്രമോദ് കൃഷ്ണം ചൂണ്ടിക്കാട്ടി.
‘ എല്ലാ കോൺഗ്രസ് നേതാക്കൾക്കും ഇനി മത്സരിക്കാൻ കഴിയില്ലെന്ന് അറിയാം. അവർ ഒന്നൊന്നായി തോൽക്കുകയാണ് . രാജ്യത്തെ ജനങ്ങൾ രാഹുൽ ഗാന്ധിയെ ഒരു “ഗാന്ധി” ആയി അംഗീകരിച്ചിട്ടില്ല.കഴിവില്ലായ്‌മ കാരണം പ്രതിപക്ഷം മുഴുവൻ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കും . നരേന്ദ്ര മോദിയെപ്പോലെ ശക്തനും കരുത്തനുമായ ഒരു നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് പ്രതിപക്ഷ നേതാവ് ഒരു കോമാളിയെപ്പോലെയാണ് പെരുമാറുന്നത്.“ പ്രമോദ് കൃഷ്ണം പറഞ്ഞു.
ആത്മീയ ഗുരുവായ ആചാര്യ പ്രമോദ് കൃഷ്ണം രാഷ്‌ട്രീയത്തിലും ഒരു പ്രമുഖ വ്യക്തിയാണ്. 2024 ൽ, അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് അകന്നു .പാർട്ടി നേതൃത്വത്തിന്റെ നയങ്ങളെയും തന്ത്രങ്ങളെയും, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ നയങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തു.
















