
ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
തിരുവനന്തപുരം:: അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റിച്ചാര്‍ഡ് നിക്സന്റെ ഭരണകാലത്ത് ഇന്ദിരാഗാന്ധി അമേരിക്കയുടെ ഏഴാം കപ്പല്‍ പടയെ വെല്ലുവിളിച്ചെന്ന കഥ പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയെ തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍. എന്നാല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ട് ശ്രീജിത് പണിക്കര്‍ പറഞ്ഞത് ഇത് ചരിത്രത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു വലിയ നുണക്കഥയാണെന്നും ഇന്ദിരാഗാന്ധി അതിമാനുഷയായ നേതാവാണെന്ന് കാണിക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഒരു നുണക്കഥയാണെന്നും ആയിരുന്നു ശ്രീജിത് പണിക്കരുടെ വാദം.
ഒരു ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഈ വാദപ്രതിവാദങ്ങള്‍ നടന്നത്.
ഇന്ദിരാഗാന്ധിയെ ഉരുക്കുവനിതയാക്കി പ്രേമചന്ദ്രന്‍ എംപി പറഞ്ഞ കഥ
നിക്സന്‍ അമേരിക്കയുടെ പ്രസിഡന്‍റും കിസിഞ്ചര്‍ അമേരിക്കയുടെ പ്രതിരോധസെക്രട്ടറിയും ആയിരുന്ന കാലത്ത് ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടന്നു. 1971ല്‍. അന്ന് പാകിസ്ഥാന് എതിരായ യുദ്ധം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് റിച്ചാര്‍ഡ് നിക്സണ്‍ ഇന്ദിരാഗാന്ധിയോട് പറഞ്ഞു. യുദ്ധത്തില്‍ നിന്നും പിൻവാങ്ങാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകുന്നില്ല എന്നുണ്ടെങ്കിൽ ഏഴാം നാവികപ്പടയെ അയച്ചുകൊണ്ട് യുദ്ധത്തിൽ ഇടപെടും എന്നുള്ള അന്ത്യശാസനം നിക്സന്‍ നല‍്കി. എന്നാല്‍ അതിനെയൊക്കെ ശക്തമായി പ്രതിരോധിക്കാൻ അർജ്ജവത്തോടു കൂടി പ്രതികരിക്കാനുള്ള ഒരു രാഷ്‌ട്രീയ ഇച്ഛാശക്തി അന്നത്തെ ഭരണാധികാരി ശ്രീമതി ഇന്ദിരാഗാന്ധി സ്വീകരിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
‘പാകിസ്ഥാനെ നിങ്ങൾക്ക് പിന്തുണയ്‌ക്കുകയോ പിന്തുണയ്‌ക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ ഇന്ത്യയുടെ സമുദ്രാതിർത്തിയിലേക്ക് കടന്നുവരുന്ന ഏഴാം നാവികപ്പടയും സൈനികരും ഇവിടുന്ന് തിരിച്ചുപോകണമോ വേണ്ടയോ എന്ന കാര്യം ഞങ്ങൾ തീരുമാനിക്കും’ എന്ന് അർജ്ജവത്തോടുകൂടി ഇന്ദിരാഗാന്ധി അന്നത്തെ യുഎസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ഹെന്‍റി കിസ്സിഞ്ചറോട് പ്രതികരിക്കാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി നമ്മുടെ രാജ്യത്തുണ്ടായിരുന്നു.”- പ്രേമചന്ദ്രന്‍ എംപി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
കേരളത്തിലെ, ഇന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളും ഇന്ദിരാഗാന്ധിയെ ഉരുക്കുവനിതയായി അവതരിപ്പിക്കാന്‍ കൂടെക്കൂടെ തട്ടിവിടുന്ന ഒരു വീരകഥയാണ് ഇത്. പ്രേമചന്ദ്രന്‍ എംപിയും ഇത് ആവര്‍ത്തിച്ചു എന്ന് മാത്രം.
ഇന്ദിരാഗാന്ധി ഇതുപോലെ ഒരു സിനിമാസ്റ്റൈല്‍ ഡയലോഗ് പറഞ്ഞതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് ശ്രീജിത് പണിയ്‌ക്കര്‍
” എം.കെ. പ്രേമചന്ദ്രൻ ഇവിടെ പറഞ്ഞ ഒരു കാര്യമുണ്ട്, 1971-ലെ ഇന്ദിരാഗാന്ധിയും ഹെൻറി കിസിഞ്ചറും തമ്മിലുള്ള ഒരു സംഭാഷണം. സത്യത്തിൽ അതൊരു ഇന്‍റർനെറ്റ് ഹോക്സ് (ഇന്‍റര്‍നെറ്റിലൂടെ പരക്കുന്ന നുണക്കഥ) ആണ് എന്ന് പ്രേമചന്ദ്രൻ മനസ്സിലാക്കേണ്ടതുണ്ട്. രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു ചരിത്രത്തിലും, ഒരു ചരിത്രകാരന്റെ പുസ്തകത്തിലും ഇതുപോലെ ഒരു സിനിമാ സ്റ്റൈൽ വാചകം(One-liner) ഇന്ദിരാഗാന്ധി പറഞ്ഞതായിട്ട് രേഖപ്പെടുത്തിയിട്ടില്ല. -ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.
‘നിങ്ങൾ ഏഴാം കപ്പല്‍പടയെ വേണമെങ്കിൽ ഇവിടേക്കൊക്കെ കൊണ്ടുവന്നോളൂ, പക്ഷേ തിരിച്ചുപോകണമോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും’ എന്ന മട്ടിലുള്ള ഒരു പ്രസ്താവനയും ഇന്ദിരാഗാന്ധിയുടെ ഒരു സംഭാഷണത്തിലും ഉണ്ടായിട്ടില്ല. ഇങ്ങിനെ ഇന്ദിരാഗാന്ധി പറഞ്ഞതായി ഒരു രേഖയിലും ഇല്ല. അത് പൂര്‍ണ്ണമായും ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഒരു നുണക്കഥ മാത്രമാണ്. അടുത്ത കാലത്ത് 1971-മായി ബന്ധപ്പെട്ട് ഇപ്പോൾ ശ്രീനാഥ് രാഘവന്റെ പുസ്തകം വന്നിട്ടുണ്ട്, ഡി.പി. ധറുമായിട്ടും പി.എൻ. ഹക്‌സറുമായിട്ടും ഒക്കെയുള്ള സ്വകാര്യ കൂടിക്കാഴ്ച അടക്കമുള്ള കാര്യങ്ങളും ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലൊരിടത്തും ഇങ്ങിനെ ഒരു ഡയലോഗ് ഇന്ദിരാഗാന്ധി പറഞ്ഞതായി പറയുന്നില്ല. അതേപോലെതന്നെ ഗാരി ബാസിന്റെ ചരിത്ര പുസ്തകങ്ങളുണ്ട്, അങ്ങനെയുള്ള പുസ്തകങ്ങളിലും ഇന്ദിരാഗാന്ധി ഇങ്ങിനെ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് വളരെയധികം അറിവുള്ള പ്രേമചന്ദ്രനെപ്പോലെയുള്ള ഒരാൾ അത് പറയുന്നത് കേൾക്കുമ്പോൾ അത് ശരിയല്ല എന്ന് പറയണം എന്ന് തോന്നി.
കള്ളത്തരങ്ങൾ ചരിത്രത്തിന്റെ ഭാഗമായി ബൂസ്റ്റ് ചെയ്ത് കോൺഗ്രസ് കൊണ്ട് നടക്കുന്നു
തന്നെയുമല്ല നമ്മൾ ഇവിടെ മനസ്സിലാക്കേണ്ട ചരിത്രപരമായ ഒരു വസ്തുതയുണ്ട്. ടാസ്ക് ഫോഴ്സ് 74 (Task Force 74) എന്ന പേരിൽ ഏഴാം കപ്പല്‍പടയുടെ ഭാഗമായിട്ടുള്ള യുഎസ്എസ് എന്‍റർപ്രൈസ് (USS Enterprise) എന്ന കപ്പൽ ബേ ഓഫ് ബംഗാളിൽ ഡിസംബർ മാസം 1971-ന് ഇതേ റിച്ചാർഡ് നിക്സനും ഇതേ ഹെൻറി കിസിഞ്ചറും കൂടി വിന്യസിച്ചിരുന്നു എന്നുള്ളത് ചരിത്രപരമായ ഒരു വസ്തുതയാണ്. ആ മാസം ഇന്ദിരാഗാന്ധി കിസിഞ്ചറിന് അയച്ചിരിക്കുന്ന, അമേരിക്കയ്‌ക്ക് അയച്ചിരിക്കുന്ന കത്തുകളില്‍ ഈ ഭാഷയോ ഒരു ഹോളിവുഡ് സിനിമയ്‌ക്ക് ചേരുന്ന ഡയലോഗോ ഇല്ല. അതിൽ പറഞ്ഞിരിക്കുന്ന ഒരു ലൈൻ ഇങ്ങനെയാണ്: ‘In this hour of danger, the government and the people of India seek your understanding and urge you to persuade Pakistan to desist forthwith from the policy of wanton aggression.’ (പാകിസ്ഥാന്‍ അനാവശ്യമായി നടത്തിയ ഈ ആക്രമണത്തില്‍ നിന്നും ഇവരോട് പിന്‍മാറാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കണം) എന്ന് പറഞ്ഞ് ഇന്ദിരാഗാന്ധി അമേരിക്കയോട് സഹായം അഭ്യർത്ഥിക്കുകയാണ് ചെയ്തത്. ഈ ടൈപ്പിലുള്ള സിനിമാ ഡയലോഗ് ഉണ്ടായിട്ടില്ല. അത് ചരിത്രപരമായി തെറ്റാണ്, അതൊരു ഇന്‍റര്‍നെറ്റ് നുണക്കഥ ആണ്.”. – എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയ്‌ക്ക് ടിവി ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കിക്കൊണ്ട് ശ്രീജിത് പണിയ്‌ക്കര്‍ പറഞ്ഞു.
യഥാർത്ഥ ചരിത്രം മറച്ചുവച്ചതുകൊണ്ട് മാത്രമാണ് കോൺഗ്രസുകാർ എന്നും വലിയ ആൾക്കാർ ചമയന്നത്… യഥാർത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കണമെന്ന് ബിജെപി പറയുമ്പോൾ പൊളിഞ്ഞു വീഴുന്നത് കോൺഗ്രസ് കെട്ടിപ്പടുത്തുയർത്തി വച്ചിരിക്കുന്ന ഇതുപോലുള്ള കള്ളത്തരങ്ങൾ ആണ്..ബലൂൺ പോലെ ഊതി വീർപ്പിച്ച ഇതുപോലുള്ള കാര്യങ്ങളാണ്… യാഥാർത്ഥ്യമായി ചേരാത്ത കുറേ കള്ളത്തരങ്ങൾ ചരിത്രത്തിന്റെ ഭാഗമായി ബൂസ്റ്റ് ചെയ്ത് കോൺഗ്രസ് കൊണ്ട് നടക്കുന്നുണ്ട് – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.