ന്യൂദൽഹി: മാൾഡ മൊതബാരി കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഒമ്പത് പേരെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി. ടിഎംസി സ്ഥാനാർത്ഥി സബീന യാസ്മിൻ, അവരുടെ പിഎ അബ്ദുൾ റഹ്മാൻ, ബ്ലോക്ക് പ്രസിഡന്റായ പ്രാദേശിക പാർട്ടി പ്രവർത്തകൻ എംഡി സരിയുൾ എന്നിവരും വിളിപ്പിച്ചവരിൽ ഉൾപ്പെടുന്നു. ചോദ്യം ചെയ്യലിനായി ഒമ്പത് പേരോടും ഞായറാഴ്ച മാൾഡയിലെ കാലിയചക് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
കോൾ റെക്കോർഡുകൾ, വീഡിയോ ദൃശ്യങ്ങൾ, അന്വേഷണത്തിനിടെ ശേഖരിച്ച മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ മൊതബാരിയിലുള്ള കാലിയചക്-II ബ്ലോക്ക് ഓഫീസിൽ ഏപ്രിൽ 1 ന് ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ 10 മണിക്കൂറിലധികം ബന്ദികളാക്കിയ ഞെട്ടിക്കുന്ന സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്.
വനിതാ ജഡ്ജിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം (എസ്ഐ ആർ) നടത്തുന്നതിനിടെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഒരു ജനക്കൂട്ടം അവരെ വളഞ്ഞുവെച്ച് തടഞ്ഞുവച്ചത്.
ഇത് ഉദ്യോഗസ്ഥരുടെ സുരക്ഷയെയും തിരഞ്ഞെടുപ്പ് നടത്തിപ്പിനെയും കുറിച്ച് വ്യാപകമായ ആശങ്ക സൃഷ്ടിച്ചു.
അതേ സമയം തന്നെ ഈ മാസം ആദ്യം കൊൽക്കത്തയിലെ എൻഐഎ കോടതി പ്രധാന പ്രതിയായ മൊഫക്കേറുൾ ഇസ്ലാം ഉൾപ്പെടെ 52 പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. അന്വേഷണം തുടരുന്നതിനാൽ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 13 വരെ നീട്ടിയിട്ടുണ്ട്.
എന്നാൽ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള വലിയ രാഷ്‌ട്രീയ തന്ത്രത്തിന്റെ ഭാഗമായി സ്ഥിതിഗതികൾ ഉപയോഗിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും ആ സമയത്ത് സംസ്ഥാന സർക്കാരിന് പരിമിതമായ അധികാരമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് അവർ ആരോപിച്ചത്.
















