ശ്രീ വിജയ പുരം: സമുദ്രത്തിനടിയിൽ ഏറ്റവും വലിയ ദേശീയ പതാക അനാവരണം ചെയ്ത് ആൻഡമാൻ നിക്കോബാർ ഭരണകൂടം ലോക റെക്കോർഡിലേക്ക്. സ്വരാജ് ദ്വീപിലെ (ഹാവ്‌ലോക്ക് ഐലൻഡ്) രാധാനഗർ ബീച്ചിൽ ശനിയാഴ്ചയായിരുന്നു രാജ്യത്തിന് അഭിമാനമായ ഈ ചരിത്രനേട്ടം നടന്നത്. 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ത്രിവർണ പതാകയാണ് കടലിനടിയിൽ സ്ഥാപിച്ചത്.
കടലിന്റെ ആഴങ്ങളിൽ ഇത്രയും വലിയ പതാക സ്ഥാപിക്കുക എന്നത് അതീവ ദുഷ്കരമായ ദൗത്യമായിരുന്നു. ആൻഡമാൻ നിക്കോബാർ പോലീസ്, വനം വകുപ്പ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർക്ക് പുറമേ വിവിധ ഡൈവിംഗ് സെന്ററുകളിൽ നിന്നുള്ള 200ൽ അധികം പ്രൊഫഷണൽ സ്കൂബ ഡൈവർമാർ എന്നിവർ പങ്കെടുത്ത ഈ ദൗത്യത്തിലെ ഏറ്റവും വലിയ ആകർഷണം സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് കൗമാരക്കാരായിരുന്നു. ഫത്തേ ജഹാൻ സിംഗ് (16), ലാവണ്യ ഐറ (15), രൺവിജയ് സിംഗ് (14) എന്നിവർ ഈ റെക്കോർഡ് നേട്ടത്തിന്റെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ ഡൈവർമാരായി.
ആഗോളതലത്തിൽ സാഹസിക ടൂറിസത്തിന്റെയും മറൈൻ ആക്ടിവിറ്റികളുടെയും പ്രധാന കേന്ദ്രമായി ആൻഡമാൻ നിക്കോബാറിനെ മാറ്റുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷൺ കുമാർ, ഡിജിപി എച്ച് എസ് ധലിവാൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ദേശീയ പതാകയുടെ റെക്കോർഡിന് പിന്നാലെ മറ്റൊരു ഗിന്നസ് റെക്കോർഡ് കൂടി ലക്ഷ്യമിടുകയാണ് ആൻഡമാൻ ഭരണകൂടം. മെയ് 3 ഞായറാഴ്ച സ്വരാജ് ദ്വീപിലെ ലൈറ്റ് ഹൗസ് ഡൈവ് സൈറ്റിൽ കടലിനടിയിൽ വെച്ച് തന്നെ ഏറ്റവും ഉയരമുള്ള ‘മനുഷ്യ ഗോപുരം’ നിർമിച്ച് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.














