ടെൽ അവീവ് : മിഡിൽ ഈസ്റ്റിൽ സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്കിടയിൽ വീണ്ടും സംഘർഷം രൂക്ഷമായി. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം (ഐഡിഎഫ്) നൂറിലധികം ആക്രമണങ്ങൾ നടത്തി.
ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഏകദേശം 120 ഹിസ്ബുള്ള ലക്ഷ്യങ്ങൾ നശിപ്പിക്കപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ഇസ്രായേൽ സൈനികർക്കും സാധാരണക്കാർക്കും എതിരെ ആക്രമണം ആസൂത്രണം ചെയ്യാൻ ഉപയോഗിക്കുന്ന ഭീകര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സൈനിക പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ സൈനികർക്ക് സമീപം പ്രവർത്തിക്കുന്ന നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.
70 ഹിസ്ബുള്ള സൈനിക ഘടനകളും സംഘടനയുമായി ബന്ധപ്പെട്ട ഏകദേശം 50 കെട്ടിടങ്ങളും ലക്ഷ്യമിട്ടതായി ഐഡിഎഫ് പറഞ്ഞു. ഹിസ്ബുള്ളയുടെ തന്ത്രപരമായ കമാൻഡ് സെന്റർ, ആയുധ സംഭരണ സൗകര്യങ്ങൾ, സൈനിക കെട്ടിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സ്ഥലങ്ങൾ ഇസ്രായേൽ അതിർത്തിയുടെ സുരക്ഷയ്‌ക്ക് ഗണ്യമായ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ഇസ്രായേൽ പറഞ്ഞു. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു, നാലാമൻ വെടിയേറ്റു മരിച്ചതായും റിപ്പോർട്ടുണ്ട്.
അതേ സമയം തന്നെ നിലവിലെ വെടിനിർത്തൽ കരാറിന്റെ നിയമങ്ങൾക്കുള്ളിൽ വിന്യസിച്ചിട്ടുണ്ടെന്നും എന്തെങ്കിലും ഭീഷണി ഉണ്ടായാൽ സൈന്യം പൂർണ്ണ ശക്തിയോടെ പ്രതികരിക്കുമെന്നും ഇസ്രായേലിന്റെ സതേൺ കമാൻഡ് വ്യക്തമാക്കി.
















