
മനുഷ്യരുടെ പാപപുണ്യങ്ങൾ രേഖപ്പെടുത്തുന്ന ചിത്രഗുപ്തനെ ആരാധിക്കുന്ന ഒരു ക്ഷേത്രമോ? വിശ്വസിക്കുക പ്രയാസം. ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രമാണ് ചിത്രഗുപ്തനെ ആരാധിക്കുന്ന ഈ ക്ഷേത്രം. ചിത്രഗുപ്തനെ ആരാധിക്കുന്ന ഈ ദിവസം പാപമോചനത്തിനും കർമ്മഫലങ്ങൾ ശുദ്ധീകരിക്കുന്നതിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്ര ദർശനത്തിലൂടെ മംഗള്യസൗഭാഗ്യവും ഐശ്വര്യവും ലഭിക്കുമെന്നുമാണ് വിശ്വാസം.
വര്‍ഷത്തിലൊരിയ്‌ക്കല്‍ ചിത്ര പൗർണമി നാളിൽ മാത്രം തുറക്കപ്പെടുന്നതാണ് ഈ ക്ഷേത്രം. തമിഴ് മാസമായ ചിത്തിരയിൽ (ഏപ്രിൽ-മെയ്) പൗർണ്ണമി നാളിൽ ആഘോഷിക്കുന്ന പ്രധാന ഹിന്ദു ഉത്സവമാണ് ചിത്ര പൗർണമി. ഈ വര്‍ഷത്തെ ഉത്സവം മെയ് ഒന്നിനായിരുന്നു.
വർഷത്തിലൊരിക്കൽ മാത്രം ദർശനപുണ്യം ലഭിക്കുന്ന കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന ഈ ക്ഷേത്രം നാശത്തിന്റെ വക്കിലാണ് എന്നത് സങ്കടകരം. ശ്രീകോവിലും മണ്ഡപങ്ങളും തകര്‍ന്നുവീഴാറായ നിലയിലാണ്. പുനരുദ്ധാരണത്തിന് പക്ഷെ പുരാവസ്തു വകുപ്പോ സര്‍ക്കാരോ മുന്‍കയ്യെടുക്കുന്നില്ല.
കേരളം-തമിഴ്‌നാട് വനഭൂമി എന്ന തർക്കം നിലനില്‍ക്കുന്നതും ക്ഷേത്രത്തിന് വലിയ പ്രതിസന്ധിയാണ്. ഇരു സംസ്ഥാനങ്ങളും ചേർന്ന് വിശ്വാസികൾക്ക് സുഗമമായ ദർശനത്തിനുള്ള സാഹചര്യം ഒരുക്കണം.
നമ്മുടെ പൈതൃകവും വിശ്വാസവും സംരക്ഷിക്കപ്പെടണം. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ സഹ്യപുത്രന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം പഴയ ഐശ്വര്യം വീണ്ടെടുത്തേ പറ്റൂ.