ഇന്ത്യയിൽ സിനിമയും രാഷ്‌ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ സിനിമാതാരങ്ങൾ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് വളരെ സാധാരണമാണ്. ഇപ്പോഴും നിരവധി സിനിമാതാരങ്ങൾ രാഷ്‌ട്രീയത്തിൽ സജീവമാണ്. രാഷ്‌ട്രീയക്കാരും പതിറ്റാണ്ടുകളായി അവരുടെ പാർട്ടിയുടെയും പാർട്ടി നയങ്ങളുടെയും പ്രചാരണത്തിനായി സിനിമയെ ഉപയോഗിച്ചുവരുന്നു. ഇപ്പോഴിതാ പ്രശസ്ത നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി കേന്ദ്ര ആഭ്യന്തര മന്ത്രിയും ദേശീയ ബിജെപി നേതാവുമായ അമിത് ഷായെ സന്ദർശിച്ച ചിത്രങ്ങളാണ് പുറത്ത് വരുന്നത് .
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഋഷഭ് ഷെട്ടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചിത്രങ്ങളിൽ, അമിത് ഷായും ഋഷഭ് ഷെട്ടിയും ചിരിക്കുന്നതും ചർച്ച ചെയ്യുന്നതും കാണാം. ‘ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായെ കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു. കാന്താര, കാന്താര ചാപ്റ്റർ 1 എന്നീ സിനിമകളെക്കുറിച്ചുള്ള അഭിനന്ദന വാക്കുകൾ അദ്ദേഹം പങ്കുവെച്ചു. എന്റെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. എന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. നമ്മുടെ ചരിത്രം, സംസ്കാരം, കല, ചലച്ചിത്ര നിർമ്മാണം എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവും ധാരണയുമുണ്ട്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ ഇരുവർക്കും വലിയ സന്തോഷമുണ്ട്.’ ചിത്രം പങ്കുവെച്ചുകൊണ്ട് ഋഷഭ് ഷെട്ടി കുറിച്ചു.
2023-ൽ ഋഷഭ് ഷെട്ടി പ്രധാനമന്ത്രി മോദിയെയും കണ്ടു. മോദി കർണാടകയിൽ എത്തിയപ്പോൾ യാഷും ഋഷഭ് ഷെട്ടിയും അദ്ദേഹത്തെ കണ്ടിരുന്നു . ‘പ്രധാനമന്ത്രി മോദിയെ ഒരു മികച്ച നേതാവായി ഞാൻ കരുതുന്നു, അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. കന്നഡ സിനിമാ വ്യവസായത്തെക്കുറിച്ചും, സിനിമാ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്നും, നമുക്ക് എന്തെല്ലാം കാര്യങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് എന്തുചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാന്താര സിനിമയെ അദ്ദേഹം പ്രശംസിച്ചു.’ എന്നാണ് ഈ കൂടിക്കാഴ്‌ച്ചയെ പറ്റി അന്ന് ഋഷഭ് ഷെട്ടി പറഞ്ഞത്.
സിനിമാ ലോകവുമായി മാത്രമല്ല, നിരവധി രാഷ്‌ട്രീയക്കാരുമായും ഋഷഭ് ഷെട്ടിയ്‌ക്ക് അടുത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് ബിജെപി നേതാക്കളുമായി ഏറ്റവും അടുത്ത ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് അമിത്ഷായ്‌ക്കൊപ്പമുള്ള ഋഷഭ് ഷെട്ടിയുടെ കൂടിക്കാഴ്‌ച്ച . അതുകൊണ്ട് തന്നെ അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതിനു പിന്നാലെ ഋഷഭ് ഷെട്ടി ബിജെപിയിലേക്കാണോയെന്ന അഭ്യൂഹങ്ങളും പുറത്ത് വന്നു.
















