ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിൽ മരിച്ച അമ്മയും മകനും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് സ്ഥിരീകരണം . വൈകാരികമായ ഈ ചിത്രം അപകടത്തിലെ ഇരകളുടേതാണെന്ന പേരിൽ വാട്സാപ്പ്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രചരിക്കുന്ന ചിത്രം ഒന്നുകിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും സന്ദർഭത്തിലുള്ളതോ ആണെന്ന് ജബൽപൂർ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് കളക്ടർ ഔദ്യോഗികമായി അറിയിച്ചു. ദുരന്തസമയങ്ങളിൽ ഔദ്യോഗികമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വസ്തുതകൾ പരിശോധിക്കാതെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ യഥാർത്ഥ സംഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും ഭരണകൂടം വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ വികാരം ചൂഷണം ചെയ്യുന്ന രീതിയിൽ പൊതുപ്രവർത്തകരടക്കം ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇത് അപകടത്തിൽപ്പെട്ട കുടുംബാംഗങ്ങൾക്ക് കൂടുതൽ മാനസിക പ്രയാസം സൃഷ്ടിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.











