ജബല്‍പൂര്‍(മധ്യപ്രദേശ്): സംഘവും സമാജവും ഒന്നാകുന്നതുവരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരുമെന്ന് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി. ഈ പ്രവര്‍ത്തനം ഒരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ചതാണ്. ശതാബ്ദി ആഘോഷിക്കുക എന്നത് അതിന്റെ ലക്ഷ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ജബല്‍പൂര്‍ മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ ശ്രീജാനകി രാമന്‍ കോളജില്‍ സംഘടിപ്പിച്ച സാഹിത്യകാരന്മാരുടെയും ചരിത്രകാരന്മാരുടെയും വൈചാരിക സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയദര്‍ശനവും സംസ്‌കാരവും ലോകക്ഷേമത്തിന് പ്രയോജനകരമാണ്, എന്നാല്‍ കാലക്രമേണ അവ ശിഥിലമായി. അവയെ പുനഃസ്ഥാപിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ യാത്ര തുടരും. ചിക്കാഗോ സമ്മേളനത്തിന് മുമ്പ്, സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നതിനായി സ്വാമി വിവേകാനന്ദന്‍ രണ്ട് വര്‍ഷം ഭാരതമൊട്ടാകെ പര്യടനം നടത്തിയിരുന്നു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘം സമാജത്തിന്റെ സംഘടനയെന്ന നിലയിലേക്ക് അനുഭവത്തില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ആ മാറ്റത്തിന് വ്യക്തിനിര്‍മാണം, സാമാജികസമരസത, ദേശത്തനിമയുടെ ഉണര്‍വ് എന്നിവ അനിവാര്യമാണ്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ ഈ ആശയങ്ങളെയാണ് പ്രായോഗികമാക്കിയത്, സുരേഷ് സോണി പറഞ്ഞു.
സാമൂഹിക മാറ്റത്തിന് രാഷ്‌ട്രീയ പോരാട്ടം മാത്രം പോരാ, സാമൂഹിക പരിഷ്‌കരണവും അനിവാര്യമാണ്. സ്വാതന്ത്ര്യസമരകാലത്തിന്റെ എല്ലാ ധാരകളെയും മനസിലാക്കിയാണ് ഡോക്ടര്‍ജി സംഘപ്രവര്‍ത്തനത്തിന് രൂപം നല്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകോസല്‍ മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനചരിത്രത്തെ അടിസ്ഥാനമാക്കി ഡോ. ആനന്ദ് സിങ് റാണ എഴുതിയ സംഘിക എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗം പരിപാടിയില്‍ പ്രകാശനം ചെയ്തു. ശരത്ചന്ദ്രപാല്‍, പ്രൊഫ. അല്‍കേഷ് ചതുര്‍വേദി, വിഭാഗ് സംഘചാലക് കൈലാഷ്ഗുപ്ത എന്നിവരും പങ്കെടുത്തു.
















