വാഷിംഗ്ടണ്‍: ഇറാനുമായുള്ള നയതന്ത്ര പോരാട്ടം ശക്തമാക്കി അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാന്റെ ‘ഷാഡോ ബാങ്കിങ്ങ്’ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെയാണ് ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാനുമായി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്ന മറ്റ് രാജ്യങ്ങൾക്കും അമേരിക്ക കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതിസന്ധിയിൽ തുടരുകയാണ്. ഇറാന്റെ ഏറ്റവും പുതിയ നിർദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്‌ലാമിക രാജ്യം തകർച്ചയുടെ വക്കിലാണെന്ന് വാഷിങ്ടണിനെ അറിയിച്ചിട്ടുണ്ടെന്നും ഹോർമുസ് കടലിടുക്ക് എത്രയും വേഗം വീണ്ടും തുറക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടതായും പറഞ്ഞു. ഇറാന്റെ കൈവശം ആണവായുധമുണ്ടെങ്കിൽ ലോകം മുഴുവൻ ബന്ദിയാക്കപ്പെടുമെനനും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക, ആണവായുധങ്ങൾ, മിസൈലുകൾ, ഉപരോധങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകൾ പിന്നീട് നടത്താനായി മാറ്റിവെക്കുക എന്നിവയിൽ ഊന്നൽ നൽകുന്ന ഒരു പുതിയ വെടിനിർത്തൽ കരാർ ഇറാൻ നിർദേശിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
അതിനിടെ, രണ്ട് തവണ ഇസ്‌ലാമാബാദിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇറാന്റെ നിർദേശങ്ങൾ ഘട്ടം ഘട്ടമായുള്ള ചർച്ചകളാണ് വിഭാവനം ചെയ്യുന്നതെന്നും, തുടക്കത്തിൽ ആണവ വിഷയം മാറ്റിവെക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
.















