ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ഇവർ കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്ന വാടക ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലിസ് ഫ്‌ളാറ്റിന്റെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലും നഗ്നമായ അവസ്ഥയിലുമായിരുന്നു മൃതദേഹം. മൃതദേഹത്തിന് ഏകദേശം രണ്ട് മുതൽ മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് കണക്കാക്കുന്നു.
ഫ്‌ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മുറിക്കുള്ളിൽ കടലാസുകൾ കീറിപ്പറിഞ്ഞനിലയിൽ കിടന്നിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടശേഷം യുവതി ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.












